ദില്ലി: 12 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി പ്രതിയെ വെറുതെ വിട്ടു. അയല്‍ക്കാരിയായ ബാലികയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെയാണ് ദില്ലിയിലെ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. പ്രതിക്കെതിരെ ആരോപണം ഉന്നയിച്ചത് തന്റെ അമ്മായിയുടെ നിര്‍ബന്ധത്താലാണെന്ന് പെണ്‍കുട്ടി കോടതിക്കു മുമ്പാകെ മൊഴി നല്‍കിയ സാഹചര്യത്തിലാണ് വിധി. 

2014 ജുലൈയിലാണ് പെണ്‍കുട്ടിയെ പല തവണ വീട്ടിനുള്ളില്‍ കയറി ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ അയല്‍ക്കാരന്‍ അറസ്റ്റിലായത്. കേസ് കോടതിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി മൊഴി മാറ്റിയത്. തന്നെ ഇയാള്‍ ഉപദ്രവിച്ചിട്ടില്ലെന്നും അയല്‍ക്കാരനോട് ശത്രുതയുള്ള അമ്മായിയുടെ നിര്‍ബന്ധപ്രകാരം ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും ബാലിക മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനയില്‍ ബലാല്‍സംഗം നടന്നിട്ടില്ലെന്ന് തെളിഞ്ഞ കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ വെറുതെ വിട്ടത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടതായി കോടതി വ്യക്തമാക്കി.