തിരുവനന്തരപുരം: എന്‍സിപിയുടെ ക്വാട്ടയില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സിപിഎം കേന്ദ്ര നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ഭരണം നന്നാക്കാന്‍ ആവശ്യമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചു പണി നടത്തണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു.

വിവാദ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജിവച്ചതിന് പിന്നാലെ തോമസ് ചാണ്ടിയെ എന്‍സിപിയുടെ മന്ത്രിയാക്കാന്‍ സിപിഎമ്മിനു മേല്‍ ഒരു വിഭാഗം സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് കടുത്ത വിയോജിപ്പാണ് സിപിഎം കേന്ദ്ര നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ തോമസ് ചാണ്ടിയെ പോലൊരാളെ ഉള്‍പ്പെടുത്തുന്നത് ശരിയാവില്ലെന്ന് ഭൂരിപക്ഷം നേതാക്കളും വാദിക്കുന്നു.

മന്ത്രിസഭയുടെ തുടക്കത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ശരദ്പവാറുമായി നേരിട്ട് സംസാരിച്ചാണ് ഈ നീക്കം തടഞ്ഞതെന്നാണ് സൂചന. എന്‍സിപിയില്‍ നിന്ന് മന്ത്രി ഇപ്പോള്‍ വേണ്ടെന്നും തല്‌ക്കാലം സിപിഎം ഏറ്റെടുക്കണമെന്നും അതിനാല്‍ കേന്ദ്ര നേതാക്കള്‍ വാദിക്കുന്നു. എന്നാല്‍ എന്‍സിപിയുടെ തീരുമാനം അംഗീകരിക്കുമെന്ന പരോക്ഷ സൂചനയാണ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയത്. എന്‍സിപിക്ക് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ടെന്നും അവരുമായി അത് ചര്‍ച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയെക്കുറിച്ച് നാളെ സംസ്ഥാന നേതൃയോഗം ആലോചിക്കുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും പറഞ്ഞു.

സംസ്ഥാനത്തെ വിവാദങ്ങള്‍ സ്വയം സൃഷ്‌ടിച്ചതാണ് എന്ന വിലയിരുത്തലാണ് സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃയോഗത്തില്‍ പറഞ്ഞത്. കേന്ദ്രത്തിന് വേണ്ടി ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ നീങ്ങുന്നത് ശ്രദ്ധിക്കണമെന്നും കേന്ദ്ര നേതാക്കള്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി നടത്തണമെന്ന നിര്‍ദ്ദേശവും സിപിഎം കേന്ദ്ര നേതൃത്വം മുന്നോട്ടു വച്ചു.