ദില്ലി: ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ക്കെതിരെ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും രംഗത്തെത്തി. മാധ്യമങ്ങളിലൂടെയാണ് നരേന്ദ്രമോദി നയങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു. വര്‍ഗീയ ധ്രൂവീകരണം ബിജെപി അവസാനിപ്പിക്കണം. പാര്‍ലമെന്റിലാണ് ഇത്തരത്തിലുള്ള നയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതെന്നും യച്ചൂരി പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് വീണ്ടും സജീവമാക്കിയതിലൂടെ സാമൂഹികധ്രുവീകരണം നടത്താനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് എ കെ ആന്റണി പറഞ്ഞു. എന്നാല്‍ എല്ലാവിഭാഗം ജനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമേ ഏക സിവില്‍ കോഡ് നടപ്പിലാക്കുകയുള്ളുവെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏകീകൃതസിവില്‍ കോഡിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രനിയമമന്ത്രാലയം നിയമകമ്മീഷനോട് ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഈ നീക്കം ആത്മഹത്യാപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നായിരുന്നു ബി ജെ പി വക്താവ് ഷാനവാസ് ഹുസൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.