കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ജോയിസ് ജോര്‍ജ്ജ് എംപിക്ക് പൂര്‍ണപിന്തുണ അറിയിച്ച് സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി.വിഷയത്തില്‍ ദേവികുളം സബ്കളക്ടര്‍ കാണിച്ച തിടുക്കം സംശയാസ്പദമാണെന്നും ജില്ലാകമ്മറ്റി യോഗം വിലയിരുത്തി.

ജോയിസ് ജോര്‍ജ്ജ് എംപിയുടെയും,കുടുംബാങ്ങളുടെയും കൊട്ടാക്കമ്പൂരിലെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ്കളക്ടര്‍ വിആര്‍ പ്രേംകുമാര്‍ റദ്ദാക്കിയത്.ഇത് തിടുക്കത്തിലുള്ള നടപടിയായി പോയെന്നാണ് സിപിഎം ജില്ലാകമ്മറ്റിയുടെ വിലയിരുത്തല്‍.ജോയ്സ് ഉല്‍പ്പടെ 33 പേര്‍ക്കാണ് സബ്കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നത്.എംപിയെ മാത്രം തിരഞ്ഞ് പിടിച്ച് നടപടിയുണ്ടായത്, സംശയാസ്പദമാണെന്നും ജില്ലാകമ്മറ്റി വിലയിരുത്തി.

എംപിയെ മാത്രമല്ല മൂന്നാര്‍,ചിന്നക്കനാല്‍,ദേവീകുളം മേഖലയിലെ നിരവധി കര്‍ഷകരെ ബാധിക്കുന്ന വിഷയമാണിത്.റവന്യു വകുപ്പിന്‍റെ നടപടി ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.നടപടിയെ നിയമപരമായി നേരിടാനും തീരുമാനമായി.കൊട്ടാക്കമ്പൂരിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് മറ്റ് പല സിപിഎം നേതാക്കളുടെ പേരും ഉയര്‍ന്ന് വന്നിരുന്നു.ഇക്കാര്യങ്ങലില്‍ സംസ്ഥാനനേതൃത്വം ജില്ലാകമ്മറ്റിയോട് വിശദീകരണവും തേടി.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണങ്ങളെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍.ഇക്കാര്യം സംസ്ഥാനനേതൃത്വത്തെ ധരിപ്പിക്കും.വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങല്‍ സംഘടിപ്പിക്കാനും തീരുമാനമായി.നേരത്തെ സബ്കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാഘവന്‍ തുടങ്ങി വച്ച നടപടികള്‍ സിപിഎമ്മിന്‍റെ സമരങ്ങളെ തുടര്‍ന്ന് പാതിവഴിയിലായിരുന്നു.ഇതേരീതിയില്‍ കര്‍ഷക സംഘടനകളെ മൂന്‍നിര്‍ത്തി സമരം സംഘടിപ്പിക്കാനാണ് ജില്ലാകമ്മറ്റി തീരുമാനം.അതേസമയം സബ്കളക്ടറുടെ നടപടിയെ സിപിഐ ജില്ലാ നേതൃത്വം പിന്‍തുണക്കുന്നുണ്ട്.