ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ കോൺഗ്രസ് നിലപാടിനെതിരെ ബിജെപി രൂക്ഷവിമർശനം ഉന്നയിക്കുന്നു. രാജ്യതാൽപ്പര്യത്തിന് വിരുദ്ധമാണ് കോൺഗ്രസ് നയമെന്ന് ബിജെപി ആരോപിക്കുമ്പോൾ, കേന്ദ്രത്തിന്റെ മൗനത്തെ കോൺഗ്രസ് ചോദ്യം ചെയ്യുന്നു.
ദില്ലി : ഇറാൻ -ഇസ്രയേൽ അമേരിക്ക സംഘർഷത്തിൽ കോൺഗ്രസ് നിലപാടിനെതിരെ ബിജെപി. ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾക്ക് ഭീഷണിയായി ഗൾഫ് മേഖലയിൽ ആക്രമണം നടത്തുന്ന ഇറാനൊപ്പം ഇന്ത്യ അന്ധമായി നിൽക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്ന് ബിജെപി ആരോപിച്ചു. 'ഇറാൻ ആക്രമണത്തിന്റെ ഇരകളാകുന്നത് ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന ഗൾഫ് മേഖലയാണ്. ഇറാനാണ് എണ്ണ കപ്പലുകളുടെ പാത തടസപ്പെടുത്തുന്നത്. അങ്ങനെയുള്ള പിന്തുണയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബിജെപി നേതാവ് അമിത് മാളവ്യ ചൂണ്ടിക്കാട്ടി. രാജ്യതാൽപര്യത്തിന് അനുസരിച്ചായിരിക്കണം വിദേശനയം. കോൺഗ്രസിന്റേത് കാലഹരണപ്പെട്ട നയമാണെന്നും ബിജെപി അഭിപ്രായപ്പെട്ടു.
ഇറാനെതിരായ ആക്രമണത്തിലും, ഇന്ത്യയിൽ നാവിക അഭ്യാസത്തിന് ശേഷം തിരികെ പോയ ഇറാന്റെ കപ്പൽ മുക്കിയതിലും കേന്ദ്രത്തിന്റെ മൗനത്തിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ച് ബിജെപി രംഗത്തെത്തിയത്.
റഷ്യൻ എണ്ണ വാങ്ങാം, ഒരു മാസത്തേക്ക് ഇളവ് നൽകി അമേരിക്ക
ഇന്ത‌്യയ്ക്ക് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ഒരു മാസത്തേക്ക് ഇളവ് നൽകി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റാണ് പ്രഖ്യാപനം നടത്തിയത്. കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് എണ്ണ വാങ്ങാം എന്നാണ് അറിയിപ്പ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ്ജ വിപണി അസ്ഥിരമാകാതിരിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് യുഎസ് - ഇന്ത്യ വ്യാപാര കരാറിന്‍റെ പശ്ചാത്തലത്തിൽ തീരുവ 18 ശതമാനമായി കുറച്ചു. യുഎസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ തീരുവ 15 ശതമാനമായി കുറഞ്ഞു. അതിനിടെയാണ് ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വ്യാപാരം പ്രതിസന്ധിയിലായത്.


