ഗുണഭോക്തൃയോഗത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്താതെ വന്നതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച നാട്ടുകാരെയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. 

ഇടുക്കി: കുമളി ഗ്രാമ പഞ്ചായത്തില്‍ ലൈഫ് പദ്ധതി അട്ടിമറിയ്ക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ഭരണസമതി അംഗങ്ങളെയും ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരെയും തടഞ്ഞുവച്ചു. ഗുണഭോക്തൃയോഗത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്താതെ വന്നതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച നാട്ടുകാരെയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. 

എ.എന്‍ അമരാവധി പാലവുമായി ബന്ധപ്പെട്ട് വിഷയം ചര്‍ച്ചക്കെടുത്തില്ലെന്ന് ആരോപിച്ചാണ് ആദ്യം എല്‍ഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനെത്തിയ യുഡിഎഫ് ജനപ്രതിനിധികളെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും തടഞ്ഞ് വച്ചത്. എന്നാല്‍ വിഷയം ചര്‍ച്ചക്കെടുത്തെന്നും ചര്‍ച്ച തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് മെമ്പര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നുവെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. 

ഇതോടെ എല്‍ഡിഎഫ് മെമ്പര്‍മാരും കൂടുതല്‍ സിപിഎം പ്രവര്‍ത്തകരും സ്ഥലത്തെത്തുകയും പഞ്ചായത്ത് ഭരണസമതി ലൈഫ് പദ്ധതി അട്ടിമറിയ്ക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പുറത്തേയ്ക്ക് വിടാതെ ഉപരോധം ശക്തിപ്പെടുത്തി. മണിക്കൂറുകള്‍ ഉപരോധം നീണ്ടതോടെ പഞ്ചായത്തിന്റെ അറിയിപ്പനുസരിച്ച് ലൈഫ് പദ്ധതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഗുണഭോക്താക്കള്‍ ഒന്നടങ്കം റോഡ് ഉപരോധിച്ചു.

അഞ്ഞൂറോളം വരുന്ന ഗുണഭോക്താക്കള്‍ ശക്തമായ പ്രതിക്ഷേധവുമായി രംഗത്തെത്തിയതോടെ പ്രതിഷേധം അട്ടിമറിയ്ക്കുന്നതിന് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും നാട്ടുകാരെയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും മര്‍ദ്ദിക്കുകയുമായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാട്ടം നടത്തിയിട്ടും പോലീസ് ഇടപെട്ടില്ല. തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി രാജി മോഹന്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയും മൂന്നാം തീയതി വിഷയം ചര്‍ച്ചചെയ്യാമെന്ന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. 

ഇതിന് ശേഷമാണ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരുന്ന ജനപ്രതിനിധികളെയും ജീവനക്കാരെയും മോചിപ്പിച്ചത്. പഞ്ചായത്ത് ഓഫീസിനുള്ളില്‍ ബന്ദിയാക്കി വച്ചിരുന്ന ഒന്നാം വാര്‍ഡ് മെമ്പര്‍ ഓമന കുഴഞ്ഞ് വീഴുകയും സ്ഥലത്തുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍ പ്രാഥമിക പരിശോധനകള്‍ നടത്തി ഇവരെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് നടന്നതെന്നും ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ ചിലര്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയ്ക്ക് നേതൃത്വം നല്‍കിയ സിപിഎമ്മിന്റെ നടപടിയ്‌ക്കെതിരേ ജനങ്ങള്‍ക്കിടയിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ജനകീയ സമതി രൂപീകരിക്കുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.