കണ്ണൂരിലെ തിരിച്ചടിക്ക് പ്രധാന കാരണം എംവി ഗോവിന്ദനെന്ന് വിമർശനം സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കോട്ടകളുടെ തകർച്ചയിൽ നടുങ്ങി സിപിഎം. കണ്ണൂരിലെ കേഡർ വോട്ടുകളിൽ ഉണ്ടായത് വൻ ചോർച്ചയാണ്. പാർട്ടി വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകി. പ്രാദേശിക നേതാക്കൾ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല. തളിപ്പറമ്പ്, പയ്യന്നൂർ തോല്‍വിയുടെ ഞെട്ടലിലാണ് നേതൃത്വം. ഉദുമ, തൃക്കരിപ്പൂർ തോൽവിയും തിരിച്ചടിയായി
സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനെതിരെ കടുത്ത വികാരമാണ് അണികള്‍ക്കുള്ളത്. സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും. കണ്ണൂരിലെ തിരിച്ചടിക്ക് പ്രധാന കാരണം എംവി ഗോവിന്ദനെന്നാണ് വിമർശനം. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വവും തിരിച്ചടിച്ചു. ശ്യാളയെ മന്ത്രിയാക്കാൻ ശ്രമം നടത്തിയെന്നും വിമർശനം ഉയരുന്നുണ്ട്. ധർമ്മടത്തെ പിന്നിൽ പോക്ക് നാണക്കേടായി. ധർമ്മടത്തും പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായി പിണറായിക്കെതിരെയും കടുത്ത വികാരം അണികള്‍ക്കുണ്ട്
സിപിഎമ്മില്‍ മാത്രമല്ല സിപിഐയിലും ഉൾപ്പാർട്ടി കലാപം ശക്തമാവുകയാണ്. ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നു. സെക്രട്ടറി മാറണമെന്ന ആവശ്യമുയർന്നേക്കും. എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങൾ നാളെ ചേരും. സ്ഥാനാർത്ഥി നിർണയം പാളിയെന്നാണ് ആക്ഷേപം. നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമായെന്നാണ് വിലയിരുത്തൽ. നാദാപുരം, തൃശ്ശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ സ്ഥാനാർത്ഥി നിർണയം തിരിച്ചടിയായി. സെക്രട്ടറിയുടെ കടുംപിടുത്തം തോൽവിക്ക് ആക്കം കൂട്ടിയെന്നും വിമര്‍ശനമുണ്ട്.





