ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ദില്ലിയില്‍ തുടങ്ങി. വി എസിനെതിരെയുള്ള പരാതി പരിശോധിക്കാന്‍ നിയോഗിച്ച പി ബി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും.

ദേശീയ.രാഷ്ട്രീയസംഭവങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് പോളിറ്റ് ബ്യൂറോയുടെ പ്രധാനഅജണ്ട. എന്നാല്‍ വി എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌ക്കാരകമ്മീഷന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാത്തതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്ക് വരാനാണ് സാധ്യത. 

വി എസിനെതിരെ ഉന്നയിച്ച പരാതികളും വി എസ് ഉന്നയിച്ച പരാതികളും പരിശോധിക്കാന്‍ പ്രകാശ് കാരാട്ട് ജനറല്‍സെക്രട്ടറിയായിരുന്നപ്പോള്‍ രൂപീകരിച്ച പി ബി കമ്മീഷന്‍ ഇതുവരെയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കമ്മീഷന്റെ റിപ്പോര്‍ട്ട് വൈകുന്നതില്‍ വി എസിനും അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ പ്രശ്‌നം ഇന്നത്തെ പോളിറ്റ്ബ്യൂറോ യോഗത്തില്‍ ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി തന്നെ ഉന്നയിച്ചേക്കും. 

വി എസിനെ പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയിലേക്കും സെക്രട്ടറിയേറ്റിലേക്കും കൊണ്ട് വരണമെന്ന് യച്ചൂരിക്ക് താലപര്യമുണ്ട്. പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നതാണ് ഇപ്പോള്‍ കേന്ദ്രനേതൃത്വത്തിന് മുന്നിലുള്ള തടസങ്ങളിലൊന്ന്.

 ഭരണപരിഷക്കാരകമ്മിഷന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വി എസും പാര്‍ട്ടിയും രണ്ട് തട്ടിലാണ്. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം പരസ്യമാക്കി വി എസ് രംഗത്ത് വന്ന സാഹചര്യത്തില്‍ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നാണ് ബംഗാളില്‍ നിന്നുള്‍പ്പടെയുള്ള പിബി അംഗങ്ങളുടെ അഭിപ്രായം.