തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവും ബിജെപിയും സഖ്യ ചർച്ചകൾ നടത്തുന്നുവെന്ന് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി പദവും 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തതായി അഭ്യൂഹങ്ങളുണ്ടെങ്കിലും, പാർട്ടി ഈ വാർത്തകൾ തള്ളിക്കളയുകയും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു.

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും ബിജെപിയും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. സഖ്യം അധികാരത്തിൽ വരികയാണെങ്കിൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. സീറ്റ് വിഭജന ചർച്ചകളിൽ ടിവികെയ്ക്ക് ഏകദേശം 80 സീറ്റുകൾ നൽകാനും ബിജെപി തയ്യാറായതായാണ് സൂചന. എന്നാൽ മുഖ്യമന്ത്രി പദം തന്നെ വേണമെന്ന നിലപാടിൽ വിജയ് ഉറച്ചുനിൽക്കുന്നത് ചർച്ചകളിൽ ഇപ്പോഴും തുടരുന്ന തർക്കവിഷയമാണ്.

വിജയ്‍യെ എൻഡിഎ പാളയത്തിൽ എത്തിക്കാൻ ബിജെപി വലിയ തോതിലുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയെ തന്നെ ഇതിനായി മധ്യസ്ഥനായി നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. തമിഴ്‌നാട്ടിലുടനീളം വിജയ്ക്കുള്ള വൻ സ്വാധീനവും ആരാധക പിന്തുണയും വോട്ടായി മാറുമെന്നാണ് ബിജെപി തന്ത്രജ്ഞർ കണക്കാക്കുന്നത്. ചെറിയ വോട്ട് വിഹിതം പോലും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാറുള്ളതിനാൽ, വിജയ്‍യുടെ പിന്തുണ വിജയപരാജയങ്ങളെ നിർണ്ണയിക്കുമെന്ന് ബിജെപി കരുതുന്നു.

അതേസമയം, ബിജെപിയുമായുള്ള സഖ്യസാധ്യത വിജയ്‍യുടെ ഉപദേശകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഒരു പുതിയ ബദൽ വാഗ്ദാനം ചെയ്ത് രംഗപ്രവേശം ചെയ്ത വിജയ്‍യുടെ പ്രതിച്ഛായയെ ഇത്തരമൊരു സഖ്യം ബാധിക്കുമോ എന്നാണ് ഇവരുടെ പേടി. സ്വതന്ത്രമായ നിലപാടുകളുമായി രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്ന ടിവികെ, ഒരു ദേശീയ പാർട്ടിയുമായി ഇത്ര നേരത്തെ സഖ്യത്തിൽ ഏർപ്പെടുന്നത് പാർട്ടിയുടെ വിശ്വാസ്യതയെ ദോഷകരമായി ബാധിക്കുമെന്നും ഒരു വിഭാഗം പ്രവർത്തകർ ഭയപ്പെടുന്നു.

ടിവികെ പ്രതികരണം

എൻ‌ഡി‌എ) സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തമിഴക വെട്രി കഴകം (ടിവികെ) തള്ളിയിട്ടുണ്ട്. എൻഡിഎയുമായി സഖ്യത്തിന് സാധ്യതയില്ല. ബിജെപിയാണ് ഞങ്ങളുടെ പ്രത്യയശാസ്ത്ര ശത്രുവെന്ന് ഞങ്ങൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിവികെയുടെ ജോയിന്‍റ് ജനറൽ സെക്രട്ടറി സിടിആർ നിർമ്മൽ കുമാർ പിടിഐയോട് പറഞ്ഞു. പാർട്ടി അംഗങ്ങൾ കിംവദന്തികൾ വിശ്വസിക്കരുതെന്നും പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം അനുസരിക്കണമെന്നും കുമാർ അഭ്യർത്ഥിച്ചു.