ക്രിസ്റ്റ്യാനോ മാഡ്രിഡ് വിട്ട് ഇറ്റലിയിലേക്ക് കൂടുമാറിക്കഴിഞ്ഞപ്പോള്‍ ലാലിഗയില്‍ മെസി ഒറ്റപ്പെടുകയാണ്.

മാഡ്രിഡ്: കഴിഞ്ഞ ഒരു ദശകത്തിലേറെയായി ലിയോണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ചുറ്റിപറ്റിയാണ് കാല്‍പന്തുകളി നീങ്ങുന്നത്. ലോക ഫുട്ബോളിലെ രാജാക്കന്‍മാരായി ഇരുവരും അരങ്ങ് തകര്‍ത്തു. ബാലണ്‍ ഡി ഓറിന്‍റെ കണക്കെടുപ്പിലടക്കം തുല്യതയിലെത്തിയ ഇവരില്‍ ആരാണ് മികച്ചതെന്ന ചോദ്യത്തിന് ഇതിഹാസതാരങ്ങള്‍ക്ക് പോലും കൃത്യമായ ഉത്തരം നല്‍കാനായിട്ടില്ല.

ആരാധകരുടെ മനസില്‍ ഇരുവരും തുല്യശക്തികളാണ്. ചിരവൈരികള്‍ എന്ന് വിശേഷിപ്പിക്കുന്നവരും കുറവല്ല. ലോകഫുട്ബോളിലെ വന്‍ ശക്തികളായ റയല്‍ മാഡ്രിഡിലും ബാഴ്സലോണയിലുമായി കളം നിറഞ്ഞതുകൊണ്ടാണ് ചിരവൈരികള്‍ എന്ന വിശേഷണം തന്നെ ലഭിക്കാന്‍ കാരണം. ഇപ്പോള്‍ ക്രിസ്റ്റ്യാനോ മാഡ്രിഡ് വിട്ട് ഇറ്റലിയിലേക്ക് കൂടുമാറിക്കഴിഞ്ഞപ്പോള്‍ ലാലിഗയില്‍ മെസി ഒറ്റപ്പെടുകയാണ്.

മെസി ഇനി ആരോട് പോരടിക്കും എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ മെസിയും ഇറ്റലിയിലേക്ക് പറക്കുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ മെസിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന ഉത്തരം ഇല്ല എന്നാണ്. മെസി ബാഴ്സലോണയില്‍ തന്നെ തുടരുമെന്നാണ് വ്യക്തമാകുന്നത്.