തൃശൂരില്‍ റെയില്‍വേ മേല്‍പാലത്തിനു താഴെ ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ട്രെയിനില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ വീണതാണെങ്കില്‍ ഏതെങ്കിലും സ്റ്റേഷനുകളില്‍ പൊലീസിന് ഇതിനോടകം പരാതി ലഭിച്ചേനെ. ഇതുവരെ, അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
തൃശൂര്‍: തൃശൂര്‍ ആളൂര്‍ റയില്‍വേ മേല്‍പാലത്തിനു താഴെ ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. രാവിലെ പത്തരയോടെയാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം റയില്‍വേ ട്രാക്കിനോട് ചേര്‍ന്ന പൊന്തക്കാട്ടില്‍ നാട്ടുകാർ കണ്ടെത്തിയത്.
ഉടനെ, ആളൂര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ പരിശോധനയില്‍ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ഇടതുകാല്‍ ഒടിഞ്ഞിട്ടുണ്ട്. നെറ്റിയിലും മുറിവുണ്ട്. റെയില്‍വേ ട്രാക്കിനു സമീപത്ത് വീടുകളുണ്ട്. അസമയത്ത് ആരേയും ഈ പരിസരത്ത് കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ട്രെയിനില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ വീണതാണെങ്കില്‍ ഏതെങ്കിലും സ്റ്റേഷനുകളില്‍ പൊലീസിന് ഇതിനോടകം പരാതി ലഭിച്ചേനെ. ഇതുവരെ, അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കുഞ്ഞിനെ തിരിച്ചറിയുകയാണ് പ്രധാന വെല്ലുവിളി. റയില്‍വേ ട്രാക്കിന്റെ പരിസരത്ത് ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.