ദൃക്‌സാക്ഷിയായ മുണ്ടക്കയം സൈമണിന്റെ വെളിപ്പെടുത്തിയതോടെയാണ് കൊലപാതക വിവരം പുറം ലോകമറിഞ്ഞത്. ഞായാറാഴ്ചയാണ് സൈമണ്‍ കൊലപാതക വിവരം ബന്ധുക്കളോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങള്‍ പൊലീസ് പുറത്തെടുത്തു. കഴിഞ്ഞ ജൂലൈ 17നാണ് അരവിന്ദനെ കാണാതായത്. പ്രതിയെ അടക്കം നേരത്തെ ചോദ്യം ചെയ്തെങ്കിലും പൊലീസിന് തുമ്പൊന്നും കിട്ടിയിരുന്നില്ല. തുടര്‍ന്ന് അരവിന്ദന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. ഇതിനിടെ അരവിന്ദന്റെ ബന്ധുക്കള്‍ തോട്ടത്തില്‍ എല്ലാ സ്ഥലങ്ങളിലും അന്വേഷിക്കുകയും ചെയ്തിരുന്നു. 

സംഭവ ദിവസം ഉച്ചയ്‌ക്ക് രണ്ടു മണിയോടെ അരവിന്ദനും മാത്യുവും തമ്മില്‍ എസ്റ്റേറ്റില്‍ വച്ച് വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഷെഡിനുള്ളില്‍ എത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന മാത്യു അരവിന്ദനെ മര്‍ദ്ദിച്ച് നിലത്തിടുകയും തൂമ്പ ഉപയോഗിച്ച് തലയ്‌ക്കടിക്കുകയുമായിരുന്നു. സൈമണ്‍ തടയുവാനെത്തിയെന്നും എന്നാല്‍ കൊന്നുകളയുമെന്ന് ഭീഷണിപെടുത്തിയതോടെ മാറി നില്‍ക്കുകയായിരുന്നു എന്നും ഇയാള്‍ മൊഴി നല്‍കി. മരണം ഉറപ്പായതോടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയി പഴയ ചാണകകുഴിക്കുള്ളില്‍ മൂടുകയായിരുന്നു.

ദൃക്‌സാക്ഷിയായ സൈമണ്‍ രഹസ്യം സൂക്ഷിക്കാനാവാതെ ഞായറാഴ്ച്ച രാത്രിയില്‍ ബന്ധുക്കളോട് വിവരം പറയുകയും അവര്‍ പൊലീസില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്യുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയുമായിരുന്നു.