ദുബായ്: ദുബായിലെ മുഴുവന്‍ താമസക്കാരെയും ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ആശ്രിത വീസയില്‍ ഉള്ളവരെയും തൊഴിലാളികളെയും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താത്ത സ്‌പോണ്‍സര്‍മാര്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്നു നാളെ മുതല്‍ പിഴ ഈടാക്കും.

ചട്ടം ലംഘിക്കുന്നവര്‍ക്കു ദുബായില്‍ ഇന്ന് മുതല്‍ വീസ പുതുക്കാനൊ പുതിയൊരു വീസ എടുക്കാനൊ സാധിക്കില്ല. വീസ പുതുക്കാനൊ റദ്ദാക്കാനൊ അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട ഫീസില്‍ ഈ പിഴ ഉള്‍പ്പെടുത്തും. ഇന്‍ഷുറന്‍സ് എടുക്കാത്ത ഓരോ മാസത്തിനും 500 ദിര്‍ഹം എന്ന തോതിലാകും പിഴ. അവസാനദിവസം ആയതോടെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഫിസുകളില്‍ വന്‍തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. അടുത്തവര്‍ഷം മുതല്‍ സന്ദര്‍ശക വീസയില്‍ ദുബായില്‍ എത്തുന്നവര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കുടുംബമായി താമസിക്കുന്നവര്‍ ഭാര്യയുടെയും മക്കളുടെയും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവന്ന മറ്റ് ആശ്രിതരുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. എല്ലാ തൊഴിലാളികള്‍ക്കും ഇതുറപ്പു വരുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. പ്രതിമാസ വരുമാനം 4,000 ദിര്‍ഹത്തിലും താഴെയുള്ളവരാണെങ്കില്‍ ചുരുങ്ങിയത് 550 ദിര്‍ഹം മുതല്‍ 700 ദിര്‍ഹം വരെ വാര്‍ഷിക പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരിക്കണമെന്നാണു ചട്ടം.

വയോധികരാണെങ്കില്‍ വാര്‍ഷിക പ്രീമിയം 2500 ദിര്‍ഹം ആയിരിക്കണം. പ്രസവിച്ച് 30 ദിവസം പൂര്‍ത്തിയാകുംമുന്‍പ്, നവജാത ശിശുവിനും ഇന്‍ഷുറന്‍സ് കാര്‍ഡ് എടുത്തിരിക്കണം. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമുണ്ട് ഉത്തരവാദിത്തങ്ങള്‍. കരാറുണ്ടാക്കുമ്പോള്‍ അപേക്ഷകരുടെ അവകാശങ്ങള്‍ ഒരുവിധത്തിലും ലംഘിക്കപ്പെടരുതെന്നും അധികൃതര്‍ അറിയ്ചചു..കമ്പനികളുടെ നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുകയും കുറ്റക്കാര്‍ക്കു കനത്ത പിഴചുമത്തുകയുംചെയ്യും. എല്ലാവര്‍ക്കും ലോകോത്തരനിലവാരമുള്ള ആരോഗ്യപരിചരണം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു പദ്ധതി നടപ്പിലാക്കുന്നത്.