ഫോണുകളുടെ പാസ്‍വേഡ് വേണം; ദിലീപിനെ തിരികെ കോടതിയിലെത്തിച്ചു
കൊച്ചി: റിമാന്‍ഡ് ചെയ്‍ത ദിലീപിനെ വീണ്ടും അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുവന്നു . ഫോൺ സമർപ്പിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കാണ് ഇത് . ജാമ്യ ഹര്‍ജി പരിഗണിക്കവെ രണ്ട് മൊബൈല്‍ ഫോണുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശാസ്ത്രീയമായ പരിശോധനയ്ക്ക് വേണ്ടിയാണ് ഫോണുകള്‍ കോടതിയില്‍ നല്‍കുന്നതെന്നും പൊലീസിനെ ഏല്‍പ്പിച്ചാല്‍ അതില്‍ കൃത്രിമം നടത്തി തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ഫോണുകള്‍ മജിസ്ട്രേറ്റിന്‍റെ സാനിധ്യത്തില്‍ തുറക്കുന്നതിനു വേണ്ടിയാണ് ദിലീപിനെ വീണ്ടും കോടതിയിലെത്തിച്ചത്. ഇതിന്‍റെ പാസ്‍വേഡ് ഉള്‍പ്പെടെയുള്ളവ കൈമാറുന്നതിനാണ് ദിലീപിനെ തിരികെ കോടതിയിലെത്തിച്ചത്. ഈ ഫോണുകള്‍ പിടിച്ചെടുക്കാനായി പൊലീസ് ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു.
ഈ മാസം 25 വരെ ദിലീപ് റിമാൻഡിൽ തുടരും . പ്രോസിക്യൂഷൻ ശക്തമായി ദിലീപിന്‍റെ ജാമ്യത്തെ എതിർത്തിരുന്നു. തെളിവ് നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷയുമായി തിങ്കളാഴ്ച ദിലീപിന്‍റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.