കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'തണ്ടര്‍ഫോഴ്സ്' എന്ന സ്വകാര്യ ഏജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കുന്നത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിലീപിനൊപ്പം ഉണ്ടാകും. അതേസമയം, ദിലീപ് സുരക്ഷ തേടിയ സാഹചര്യം അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കും.
വെളളിയാഴ്ച തണ്ടർ ഫോഴ്സ് സംഘം ആലുവയിലുള്ള ദിലീപിന്‍റെ വീട്ടിലെത്തിയിരുന്നു. മലയാളിയായ അനിൽ നായർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തണ്ടർ ഫോഴ്സ് എന്ന സ്ഥാപനം. പോലീസിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ രാജ്യത്തെ ആറ് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്യൂരിറ്റി ഗ്രൂപ്പ് ഗോവയിലെ സിനിമ സെറ്റുകൾക്ക് സംരക്ഷണമൊരുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നേരത്തെ ചെയ്തിരുന്നത്.
സംഭവത്തെ കുറിച്ച് പോലീസും അന്വേഷണം തുടങ്ങി. നിലവിൽ ജീവന് ഭീഷണിയുള്ളതായി ദിലീപ് പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം സഹപ്രവര്‍ത്തകയായ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയുളള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
