ലണ്ടന്‍: കാൻസറെന്ന് ഡോക്ടർമാർ സംശയിച്ച ലക്ഷണങ്ങൾ ഒടുവിൽ 40 വര്‍ഷം മുമ്പ് അറിയാതെ ഉള്ളില്‍ പോയ കളിപ്പാട്ടം കൊണ്ടുണ്ടായതാണെന്ന് കണ്ടെത്തി. 47കാരന്‍റെ ശ്വാസകോശത്തിൽ കണ്ടെത്തിയ മുഴയാണ് ആദ്യം കാൻസറെന്ന സംശയം വളർത്തിയത്. ഏതാനും വർഷങ്ങളായി ചുമയ്ക്കുമ്പോൾ മഞ്ഞ നിറത്തിലുള്ള കഫവും അസ്വസ്ഥതയും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ബ്രിട്ടീഷുകാരനായ രോഗി ഡോക്ടറെ സമീപിച്ചത്.

സ്കാനിങ്ങിൽ ശ്വാസകോശത്തിൽ മുഴ പോലുള്ള വസ്തു കണ്ടെത്തി. മൂന്ന് പതിറ്റാണ്ടായി പുകവലിക്കുന്ന ഇദ്ദേഹത്തിൽ കാൻസറിന്‍റെ സൂചനയായി ഡോക്ടർ കരുതി. ഉടൻ തന്നെ മറ്റൊരു ഹോസ്പിറ്റലിലേക്ക് രോഗിയെ റഫർ ചെയ്തു. പുകവലിക്കാരനായ രോഗിയുടെ ശ്വാസകോശത്തില്‍ ക്യാന്‍സര്‍ തന്നെയായിരിക്കുമെന്ന ഉറപ്പിച്ച ഡോക്ടര്‍ പക്ഷേ പരിശോധനാ ഫലം വന്നപ്പോള്‍ ഞെട്ടി. ശ്വാസക്കോഴത്തില്‍ കളിപ്പാട്ടത്തിന്‍റെ അടപ്പാണ് കണ്ടെത്തിയത്. അതും 40 വർഷം മുമ്പ് ശ്വാസകോശത്തിൽ അബദ്ധവശാൽ കയറിപ്പോയത്. ഇത്രയും കാലം ഇങ്ങനെ ഒരു വസ്തു മറ്റ് ലക്ഷണങ്ങൾ ഒന്നും കൂടാതെ ശരീരത്തിനകത്ത് നിന്നുവെന്നത് ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 40 വർഷത്തോളം ഇത്തരം വസ്തു ശ്വാസനാളത്തിൽ മറ്റ് പ്രശ്നമൊന്നും കാണിക്കാതെ സ്ഥിതിചെയ്തുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ലോകത്ത് തന്നെ ആദ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. രോഗിക്ക് തന്‍റെ ഏഴാം വയ്സ്സിലെ പിറന്നാളിന് കിട്ടിയ സമ്മാനമായിരുന്നു കളിപ്പാട്ടം.

റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റലിൽ ആണ് ബ്രോങ്കോസ്കോപി പരിശോധന നടത്തിയത്. ശ്വാസ കോശ കാൻസർ എന്ന സംശയത്തിൽ ആയിരുന്നു പരിശോധന. ഇതിന് ശേഷമാണ് രോഗി സ്ഥിരമായി ഉപയോഗിച്ചിരുന്ന കളിപ്പാട്ടത്തെ കുറിച്ച് പറഞ്ഞതും അതിന്‍റെ ഭാഗം അറിയാതെ അകത്ത് പോയിരിക്കാമെന്നും ഒാർത്തെടുത്ത് പറഞ്ഞത്.