അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമപ്രകാരം വരാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രാജ്യസുരക്ഷ മുൻനിർത്തിയാണ് മതിൽ നിർമ്മിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. 

വാഷിം​ഗ്ൺ: മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്തൊക്കെ സംഭവിച്ചാലും മതിൽ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ട്രംപിന്റെ നിലപാട്. മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ഭാ​ഗിക ഭരണസ്തംഭനം വരെ നിലനിന്നിരുന്നു. സ്റ്റേറ്റ് ഓഫ് ദ് യൂണിയനിലായിരുന്നു മതിൽ നിർമ്മാണം സംബന്ധിച്ച് ട്രംപിന്റെ വിശദീകരണം. 

”ഒരിക്കൽ ഈ റൂമിലൂള്ളവര്‍ മതിലിനെ പിന്തുണച്ചിരുന്നു. എന്നാൽ മതില്‍ നിര്‍മാണം പൂര്‍ത്തിയായില്ല.എന്നാല്‍ ഞാന്‍ പൂര്‍ത്തിയാക്കും” ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമപ്രകാരം വരാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രാജ്യസുരക്ഷ മുൻനിർത്തിയാണ് മതിൽ നിർമ്മിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. മതിൽ നിർമ്മാണവുമായി മുന്നോട്ട് പോകാൻ വേണ്ടി വന്നാൽ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ വരെ തയ്യാറാണെന്ന് ട്രംപ് മുമ്പ് വിശദമാക്കിയിരുന്നു. 

മതില്‍ നിര്‍മാണത്തിനായി ട്രംപ് ഫണ്ട് വേണമെന്ന ആവശ്യപ്പെട്ടെങ്കിലും പ്രതിനിധിസഭയില്‍ പ്രതികൂല നിലപാടാണ് ഡെമോക്രാറ്റുകള്‍ സ്വീകരിക്കുന്നത്. മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ട്രഷറി സംവിധാനം നിലയ്ക്കുകയും ഭരണപ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. രാജ്യത്തെ എട്ട് ലക്ഷത്തോളം ജീവനക്കാർ വേതനമില്ലാതെ ജോലി ചെയ്യേണ്ട ​ഗതികേടിലായിരുന്നു. അമേരിക്ക സുരക്ഷിതമാക്കാന്‍ നമ്മുടെ തീരങ്ങളിലും അതീവ സുരക്ഷ ഒരുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റത്തിന് തടയിടാൻ വേണ്ടിയാണ് മെക്സിക്കൻ അതിർത്തിയിൽ അമേരിക്ക മതിൽ നിർമ്മിക്കാനൊരുങ്ങുന്നത്.