ദുബായ്: ദുബായില്‍ ഈയിടെ ഒരു ഭിക്ഷാടകനെ പിടികൂടിയപ്പോള്‍ അധികൃതര്‍ ഞെട്ടി. 2,70,000 ദിര്‍ഹമാണ്(ഏകദേശം 48.5 ലക്ഷം രൂപ) അയാള്‍ മാസവും യാചനയിലൂടെ സമ്പാദിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് വരെ 59 ഭിക്ഷാടകരെ ദുബായില്‍ പിടികൂടിയതായാണ് കണക്ക്.

യുഎഇയില്‍ ഭിക്ഷാടനം കുറ്റകരമാണ്. അതുകൊണ്ടുതന്നെ നിയമ ലംഘകര്‍ക്കായി കര്‍ശന പരിശോധനകളാണ് അധികൃതര്‍ നടത്തുന്നത്. 2016 ലെ ആദ്യ മൂന്ന് മാസങ്ങളിലായി 59 യാചകരെയാണു ദുബായിലെ വിവിധ ഇടങ്ങളില്‍നിന്നു പിടിയിലായത്. ഇങ്ങനെ പിടിയിലായവരില്‍ ഭൂരിഭാഗം പേരും സന്ദര്‍ശക വിസയിലും മറ്റും വന്നവരാണ്.

മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തുകയും യാചനയിലൂടെ പരമാവധി പണം സമ്പാദിക്കുകയും ചെയ്യുക എന്നതാണു പലരുടേയും രീതിയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഭിക്ഷാടകര്‍ക്ക് ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്നത് വെള്ളിയാഴ്ചകളിലാണത്രെ. പള്ളികള്‍ക്ക് മുമ്പില്‍ നിന്ന് ഭിക്ഷ യാചിക്കുന്നതിലൂടെ കനത്ത വരുമാനമാണ് പലര്‍ക്കും ലഭിക്കുന്നത്.

ഈയിടെ പിടിയിലായ ഒരു യാചകന്‍ നല്‍കിയ വിവരം കേട്ട് അധികൃതര്‍ ഞെട്ടി. മാസവും ഇയാള്‍ ഭിക്ഷാടനത്തിലൂടെ സമ്പാദിക്കുന്നത്. 2,70,000 ദിര്‍ഹം. അതായത് ഏകദേശം 48.5 ലക്ഷം രൂപ. ഓരോ ദിവസവും 9000 ദിര്‍ഹമാണ് ഇയാളുടെ വരുമാനം. ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് പോലീസും ചേര്‍ന്ന് യാചനക്കെതിരെ ശക്തമായ നടപടികളാണ് ദുബായില്‍ കൈക്കൊള്ളുന്നത്.

റമസാന്‍ മാസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 197 യാചകരാണ് ദുബായില്‍ പിടിയിലായത്.