ദുബായ്: പൂച്ചകളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് ദുബായിലെ ഒരു കഫേ മുന്നോട്ട് വയ്ക്കുന്നത്. പൂച്ചമയമായ ഈ കഫേയുടെ വിശേഷങ്ങള്‍ കാണാം. പൂച്ചകളാണെങ്ങും. കസേരയിലുണ്ട് ചിലത്. ഒന്നുരണ്ടെണ്ണം സോഫയില്‍ കയറി മറിയുന്നു. മടിപിടിച്ച് ഉറക്കം തൂങ്ങികളുമുണ്ട് കൂട്ടത്തില്‍. വിശാലമായി ഉലാത്തുകയാണ് മറ്റൊരാള്‍.

ദുബായിലെ ഒരു കോഫി ഷോപ്പില്‍നിന്നാണ് ഈ കാഴ്ചകള്‍. ദുബായ് ജുമേറയിലുള്ള അയ് ലു റൊമാനിയ കഫേയാണിത്.പൂച്ചകളൊടൊത്ത് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് ഈ കഫേ മുന്നോട്ട് വയ്ക്കുന്നത്. പൂച്ച സ്നേഹിയായ ഇമാന്‍അഹ്മദാണ് കഫേയുടെ ഉടമ. കൊറിയയില്‍നിന്നുള്ള ഒരൂ പൂച്ചയുടെ ചിത്രം കണ്ടതില്‍ നിന്നാണ് ഇത്തരമൊരു ഭക്ഷണ ശാല എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് ഇമാന്‍.

23 മാര്‍ജ്ജാരന്മാരാണ് ഇപ്പോള്‍ഈ കഫേയില്‍ ഉള്ളത്.തെരുവില്‍നിന്നും മറ്റും കിട്ടിയ പൂച്ചകളാണ് ഇവയില്‍ അധികവും. കൃത്യമായ ശ്രദ്ധയോടെയാണ് പൂച്ചകളെ ഇവിടെ വളര്‍ത്തുന്നത്. ഓരോ മൂന്ന് മാസത്തിലും മൃഗ ഡോക്ടര്‍മാരെത്തി പരിശോധിക്കും. പ്രത്യേക സൗന്ദര്യ പരിചരണവും നല്‍കുന്നുണ്ട്.
കേക്ക്, കോഫി, ജ്യൂസ്, സാന്‍റ് വിച്ച് തുടങ്ങിയ വിഭവങ്ങളെല്ലാം തന്നെ കഫേയുടെ മെനുവിലുണ്ട്. ഈ മേഖലയില്‍ ഇത്തരമൊരു ഭക്ഷണ ശാല ഇതാദ്യമായാണെന്ന് ഇമാന്‍ വ്യക്തമാക്കി. പൂച്ചപ്രേമികളായ ധാരാളം പേരാണ് ഇവിടെ എത്തുന്നത്.