ദുബായ് പോലീസ് ഇതുവരെ സൗജന്യമായി നല്‍കിയിരുന്ന സേവനങ്ങളില്‍ 14 എണ്ണത്തിനാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബായ് കിരീടാവകാശിയും എക്‌സികുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
അപകട സ്ഥലത്തെ റോഡില്‍ നിന്ന് കാറ് നീക്കം ചെയ്യുന്നതിന് 100 ദിര്‍ഹവും ദുബായ് എമിറേറ്റിനുള്ളില്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കാറോ ബൈക്കോ എത്തിക്കുന്നതിന് 500 ദിര്‍ഹവും ഫീസ് നല്‍കണം. ട്രക്കുകള്‍ എത്തിക്കുന്നതിന് 1000 ദിര്‍ഹവും ക്രെയിനുകളോ കണ്ടെയ്നറുകളോ എത്തിക്കുന്നതിന് 2000 ദിര്‍ഹവുമാണ് ദുബായ് പോലീസ് ഫീസായി ഈടാക്കുക.

റോഡപകടത്തിന് കാരണക്കാരനായ ഡ്രൈവര്‍ക്ക് ഇനി പിഴ ശിക്ഷ ലഭിക്കും. 400 ദിര്‍ഹം വരെയായിരിക്കും പിഴ ഈടാക്കുക. റോഡില്‍ നിന്ന് ട്രക്കുകള്‍ നീക്കം ചെയ്യുന്നതിന് 200 ദിര്‍ഹം ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ട്രാഫിക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി 150 ദിര്‍ഹം നല്‍കണം. രാത്രി ജോലി ചെയ്യുന്നതിനുള്ള പെര്‍മിറ്റ്, ട്രാഫിക് അപകട റിപ്പോര്‍ട്ട് പുതുക്കി നല്‍കുക എന്നതിന് 100 ദിര്‍ഹം വീതമാണ് ഈടാക്കുക. അപകട സ്ഥലത്ത് ആംബുലന്‍സ് എത്തിയാല്‍ 6770 ദിര്‍ഹം കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഈടാക്കുന്നുണ്ട്. അപകടത്തില്‍ പരിക്കേല്‍ക്കുന്ന ഓരോ വ്യക്തിയ്‌ക്കും ഈ തുക ഈടാക്കും. അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ഇന്‍ഷുറന്‍സില്‍ നിന്നാണ് ഈ തുക പിടിക്കുക.