ഗണേശ വിഗ്രഹ നിമജ്ജനം: മഹാരാഷ്ട്രയിൽ പതിനെട്ട് പേർ മുങ്ങിമരിച്ചു
ആനന്ദ ചതുർദശി എന്നാണ് പത്താം ദിവസം അറിയപ്പെടുന്നത്. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമ്മിച്ച് നൂറ് കണക്കിന് വൻ വിഗ്രഹങ്ങളാണ് നദിയിൽ ഒഴുക്കി വിടുന്നത്. പത്ത് ദിവസം ഈ വിഗ്രഹങ്ങൾക്ക് മേൽ ആരാധനയും പൂജകളും പുഷ്പങ്ങളും അർപ്പിക്കും. പതിനൊന്നാം ദിവസമാണ് ഗണപതി ബപ്പാ മോറിയാ വിളികളോടെയുളള നിമജ്ജനം.
മുംബൈ: മഹാരാഷ്ട്രയിൽ വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് നടന്ന ഗണേശവിഗ്രഹ നിമജ്ജനത്തിൽ പതിനെട്ട് പേർ നദിയിൽ മുങ്ങി മരിച്ചു. പത്ത് ദിവസം നീണ്ടു നിന്ന ആഘോഷങ്ങൾക്കും പൂജകൾക്കും ശേഷം പതിനൊന്നാം ദിവസമായ തിങ്കളാഴ്ചയാണ് വിഗ്രഹങ്ങൾ നദിയിൽ നിമജ്ജനം ചെയ്തത്. ആനന്ദ ചതുർദശി എന്നാണ് പത്താം ദിവസം അറിയപ്പെടുന്നത്. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമ്മിച്ച് നൂറ് കണക്കിന് വൻ വിഗ്രഹങ്ങളാണ് നദിയിൽ ഒഴുക്കി വിടുന്നത്. പത്ത് ദിവസം ഈ വിഗ്രഹങ്ങൾക്ക് മേൽ ആരാധനയും പൂജകളും പുഷ്പങ്ങളും അർപ്പിക്കും. പതിനൊന്നാം ദിവസമാണ് ഗണപതി ബപ്പാ മോറിയാ വിളികളോടെയുളള നിമജ്ജനം.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് വിഗ്രഹങ്ങൾ നദിയിൽ നിക്ഷേപിക്കുന്നതിനിടെ പതിനെട്ട് പേർ മുങ്ങി മരിച്ചത്. വടക്കൻ മുംബൈയിലെ ബാന്ദപ്പ് ജില്ലയിൽ ഒരാളും പൂനെയിൽ നാലുപേരും ജൽന, രത്നഗിരി എന്നിവിടങ്ങളിൽ മൂന്നുപേരും ബന്ധാര, സത്താര എന്നീ ജില്ലകലിൽ രണ്ട് പേർ വീതവും നന്ദേന, ബുൽധാന, അഹമ്മദ് നഗർ എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് മുങ്ങി മരിച്ചത്. വെള്ളത്തിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തിയിരുന്നു. വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ദേഹത്ത് വീണ് പതിനേഴോളം പേർക്ക് പരിക്കേറ്റിരുന്നു. 33700 ചെറിയ വിഗ്രഹങ്ങളും 843 വൻ വിഗ്രഹങ്ങളുമാണ് കടലിൽ ഒഴുക്കിക്കളഞ്ഞത്. എട്ട് ലക്ഷത്തിലധികം ചെറു വിഗ്രഹങ്ങളാണ് മഹാരാഷ്ട്രയിലെ നദികളിലെത്തിച്ചേർന്നിരിക്കുന്നത്. ശബ്ദ കോലാഹലങ്ങളില്ലാതെ ആദ്യമായിട്ടാണ് വിനായക ചതുർത്ഥി ആഘോഷങ്ങൾ പൂർത്തിയായത്. ഡിജെയും ഉച്ചഭാഷിണിയും ഉൾപ്പെടെയുള്ള ശബ്ദങ്ങൾ ബോംബെ ഹൈക്കോർട്ട് നിരോധിച്ചിരുന്നു.