എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടബാധ്യത എഴുതിത്തള്ളിയെന്ന് സര്‍ക്കാര്‍; വിടാതെ ബാങ്കുകള്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടിശ്ശിക അടക്കം തിരിച്ചടക്കണമെന്നാവശ്യപ്പെട്ടാണ് ബാങ്കുകൾ ഇപ്പോഴും നോട്ടീസ് അയക്കുന്നത്.
കാസര്‍ഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരുടെ കടബാധ്യതകൾ എഴുതിതള്ളി എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ഇരകളെ വിടാതെ സഹകരണ ബാങ്കുകൾ. കുടിശ്ശിക അടക്കം തിരിച്ചടക്കണമെന്നാവശ്യപ്പെട്ടാണ് ബാങ്കുകൾ ഇപ്പോഴും നോട്ടീസ് അയക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളിയെന്ന് കാണിച്ച് കഴിഞ്ഞ ഒക്ടോബർ 22 ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനായി രണ്ട് കോടി പതിനേഴ് ലക്ഷം രൂപയും അനുവദിച്ചു. കൂടാതെ 3 ലക്ഷം രൂപ വരെയുളള കടബാധ്യതകള്‍ എഴുതിതള്ളാൻ തീരുമാനിച്ചെന്നും പോസ്റ്റിലുണ്ട്.
കാസര്‍ഗോഡ് കന്യാൾ സ്വദേശി ഗണേഷ് പത്ത് വർഷം മുമ്പ് ബെള്ളൂർ സഹകരണബാങ്കിൽ നിന്നെടുത്ത ലോൺ കുടിശ്ശിക സഹിതം തിരിച്ചടക്കണമെന്ന് കാണിച്ചുള്ള നോട്ടീസ് ലഭിച്ചിരിക്കുയാണ്. പ്രായവും രോഗവും വല്ലാതെ അലട്ടുന്നതിനിടയിലാണ് ബാലകൃഷ്ണ ബല്ലാളിനെ തേടി നോട്ടീസെത്തുന്നത്. സർക്കാറിന്റെ ചില മാനദണ്ഡങ്ങളും ഇരകൾക്ക് തിരിച്ചടിയായി. മോറോട്ടോറിയത്തിന് പുറമെ കടം എഴുതിതള്ളാൻ തീരുമാനിച്ചത് ഇരകളിൽ വൻ പ്രതീക്ഷ ഉണ്ടാക്കിയിരുന്നു. ബാങ്ക് നോട്ടീസുകൾ ഈ സന്തോഷം കെടുത്തി.