എസ് എ പി ക്യാംപിലെ പൊലീസുകാര്‍ക്ക് ത്വക്ക് രോഗം നീന്തല്‍ക്കുളത്തില്‍നിന്ന് ഇറക്കി വിട്ടു

തിരുവനന്തപുരം: പേരൂര്‍ക്കട എസ് എ പി ക്യാംപിലെ പൊലീസുകാരെ ത്വക്ക് രോഗത്തെ തുടര്‍ന്ന് നീന്തല്‍ കുളത്തില്‍ ഇറങ്ങാന്‍ അനുവദിക്കാതെ മടക്കി അയച്ചു. ചെറിയ കുട്ടികള്‍ വരെ നീന്തല്‍ പരിശീലനത്തിനിറങ്ങുന്ന പാലോട്‌ പച്ച നീന്തൽക്കുളത്തിൽ പരിശീലനത്തിനു എത്തിയപ്പോഴാണ് ടെയിനി പൊലീസുകാരില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് പരിശീലനത്തിന് അനുവദിക്കാതെ മടക്കി അയക്കുകയായിരുന്നു. 

250 ഓളം ട്രെയിനികള്‍ തങ്ങുന്ന എസ് എ പി ക്യാംപില്‍ ഇരുപത് പേര്‍ക്കാണ് പകര്‍ച്ചവ്യാധി കണ്ടെത്തിയിരിക്കുന്നത്. തൊലിപ്പുറത്തെ നിറം മാറ്റവും തടിച്ചു പൊന്തുന്നതും വ്രണങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ ചുണങ്ങ് പടരുന്നതാണോ എന്നറിയാന്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗം ഭേധമായില്ല. പിന്നീട് ത്വക്ക് രോഗ വിദഗ്ധര്‍ തടത്തിയ പരിശോധനയില്‍ ഫംഗസ് ബാധയാണെന്ന് തിരിച്ചറിഞ്ഞു. ഫംഗസ് ബാധയാണെന്ന് അറിഞ്ഞിട്ടും മതിയായ ചികിത്സ നല്‍കാതെ ഇവരെ നീന്തല്‍ പരിശീലനത്തിന് എത്തിക്കുകയായിരുന്നു. 

ക്യാംപിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്നതാണ് ഇത്തരം ഫംഗസ് ബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ലേബർ ക്യാമ്പുകളെ പോലും നാണിപ്പിയ്ക്കുന്ന വിധത്തിലാണ്‌ പൊലീസ്‌ ട്രയിനിമാരുടെ അവസ്ഥ. ക്യാമ്പിലെ ഡ്രെയിനേജുകൾ പൊട്ടിയൊലിയ്ക്കുന്നതും പകർച്ചവ്യാധികൾ പകരാൻ ഇടയാക്കുന്നുണ്ട്‌. മഴക്കാലം കൂടി എത്തുന്നതോടെ പകർച്ചവ്യാധികളുടെ കേന്ദ്രമായി എസ്‌ എ പി ക്യാമ്പ്‌ മാറിയേക്കാമെന്നാണ് പൊലീസുകാരുടെ ആശങ്ക.

മാസങ്ങള്‍ക്ക് മുമ്പ് ക്യാംപില്‍ പകര്‍ച്ച പനി പടര്‍ന്ന് പിടിച്ചിരുന്നു. ഡ്രൈനേജ് സംവിധാനത്തിലെ അപാകതയാണ് അന്ന് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മാസങ്ങള്‍ പിന്നിടുമ്പോഴും ഡ്രൈനേജ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ക്കായിട്ടില്ല.