സദ്യയും ഹാളുമുണ്ട്; പ്രളയം മുടക്കിയ വിവാഹം നടത്താന്‍ എറണാകുളം കരയോഗം
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ജാതി മത ഭേദമില്ലാതെ അവരുടെ ആചാര പ്രകാരം വിവാഹം നടത്താൻ സൗകര്യമൊരുക്കും
കൊച്ചി: പ്രളയത്തെ തുടർന്ന് മുടങ്ങിയ വിവാഹങ്ങൾ നടത്താൻ മുൻകൈയെടുത്ത് എറണാകുളം കരയോഗം. നിശ്ചയിച്ച സമയത്ത് വിവാഹം നടത്താൻ കഴിയാത്തവർക്കായി സദ്യയും ഹാളുമടക്കം സൗജന്യമായി നൽകും. പറവൂര്‍ സ്വദേശി സുഭാഷിനും രുഗ്മയുടെയും വിവാഹം ഇങ്ങനെ കരയോഗം നടത്തിക്കൊടുത്തു. പ്രളയത്തിൽ വീടും സ്ഥലവും വെള്ളത്തിനടിയിലായപ്പോൾ മാറ്റിവെയ്ക്കാൻ ആലോചിച്ച കല്യാണം നടന്നതിന്‍റെ സന്തോഷത്തിലായിരുന്നു രണ്ട് പേരും.
സുഭാഷിനും രുഗ്മക്കും മാത്രമല്ല ജില്ലയിൽ പ്രളയം മൂലം നടക്കാതെ പോയ പരമാവധി വിവാഹങ്ങൾ നടത്തി കൊടുക്കാനുള്ള ശ്രമത്തിലാണ് കരയോഗം ഭാരവാഹികൾ. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ജാതി മത ഭേദമില്ലാതെ അവരുടെ ആചാര പ്രകാരം വിവാഹം നടത്താൻ സൗകര്യമൊരുക്കും.
പ്രളയത്തിന് ശേഷം കരയോഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ ആദ്യ വിവാഹത്തിന് ആശംസകൾ നേരാൻ നിരവധി പേരാണ് എത്തിയത്. കല്യാണത്തിന് ശേഷം ദമ്പതിമാര്‍ക്ക് പതിനായിരം രൂപയും കരയോഗം നൽകുന്നുണ്ട്.