എരുമേലിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് പ്രവർത്തനം തുടങ്ങി
മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്ക്കരണ പ്ലാന്റിന്റ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. തുമ്പൂർമുഴി മാതൃകയിൽ ജൈവമാലിന്യപ്ലാന്റിന്റ നിർമ്മാണം പൂർത്തിയായെങ്കിലും മാലിന്യം മാറ്റാൻ ആളില്ലാത്തതിനാൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല.
പത്തനംതിട്ട: പ്രവര്‍ത്തന രഹിതമായിരുന്ന എരുമേലിയിലെ മാലിന്യ സംസ്കരണ പ്ലാന്‍റ് പ്രവർത്തനം തുടങ്ങി. ജൈവ പ്ലാന്‍റാണ് മാലിന്യ സംസ്കരണത്തിന് സജ്ജമാക്കിയത്. എരുമേലിയിലെ മാലിന്യ സംസ്ക്കരണം അവതാളത്തിലായെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്ക്കരണ പ്ലാന്റിന്റ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. തുമ്പൂർമുഴി മാതൃകയിൽ ജൈവമാലിന്യപ്ലാന്റിന്റ നിർമ്മാണം പൂർത്തിയായെങ്കിലും മാലിന്യം മാറ്റാൻ ആളില്ലാത്തതിനാൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല.
കൂവൻകുഴിയൽ സ്ഥാപിച്ച പ്ലാന്‍റാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയത്. പ്ലാസ്റ്റിക് ക്രഷർ യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് രൂപീകരിച്ച ഹരിതസേനയുടെ സഹായത്തോടെയാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. മാലിന്യം ശേഖരിക്കുന്നതിന് ഏരുമേലി നഗരത്തിന്റ വിവിധ സ്ഥലങ്ങളിൽ സംഭരണകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ജൈവപ്ലാന്‍റ് പര്യാപതമല്ലെന്നാണ് തദ്ദേശവാസികളുടെ വിമർശനം. ദിവസവും ടൺ കണക്കിന് മാലിന്യങ്ങൾ വരുന്ന എരുമേലിയിൽ മാലിന്യം സംസ്ക്കരിക്കാൻ മറ്റ് മാർഗങ്ങൾ കൂടി നടപ്പിലാക്കണമെന്നാണ് ആവശ്യം.