പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്സൈസ് മന്ത്രി
ചട്ടങ്ങള്‍ പാലിക്കാതെ പുതിയ ബ്രുവറികള്‍ക്കും ബോട്ടിലിംഗ് പ്ലാൻറിനും അനുമതി നൽകിയത് വൻ വിവാദമായതിന് പിന്നാലെയാണ് സമിതിയെ സർക്കാർ നിയോഗിച്ചത്.
തിരുവനന്തപുരം: പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതിൽ നിയന്ത്രമില്ലെന്ന് എക്സൈസ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതിനായി മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയതായും അദ്ദേഹം അറിയിച്ചു. റിപ്പോർട്ടിലെ ശുപാർശകള്‍ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
ചട്ടങ്ങള്‍ പാലിക്കാതെ പുതിയ ബ്രുവറികള്‍ക്കും ബോട്ടിലിംഗ് പ്ലാൻറിനും അനുമതി നൽകിയത് വൻ വിവാദമായതിന് പിന്നാലെയാണ് സമിതിയെ സർക്കാർ നിയോഗിച്ചത്. മൂന്നു ബ്രുവറിക്കും ഒരു ബോട്ടിലിംഗ് പ്ലാന്‍റിനും നേരത്തെ നൽകിയ അനുമതി സർക്കാർ റദ്ദാക്കിയ ശേഷമാണ് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാൻ സമിതിയെ രൂപീകരിച്ചത്.
നികുതിവകുപ്പ് അഡീഷണൽ സെക്രട്ടറി അശാ തോമസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ശുപാർശ എക്സൈസ് മന്ത്രിക്ക് കൈമാറിയത്. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അനുമതി നൽകുന്നവരെയുള്ളയുള്ള നടപടിക്രമങ്ങള്‍ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. 1999ൽ പുതിയ ഡിസ്ലറികള്‍ക്ക് അനുമതി നൽകുന്നതിന് നിയന്ത്രമേർപ്പെടുത്തിയ നികുതി സെക്രട്ടറിയുടെ ഉത്തരവ് പുതിയവ അനുവദിക്കുന്നതിൽ ബാധകമാണോയെന്നും സമിതി പരിശോധിച്ചിരുന്നു. ശുപാർശകളിൽ അന്തിമ തീരുമാനമുണ്ടാകുന്നവരെ രഹസ്യമായി സൂക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.