വിയന്‍റിയന്‍: ലോകത്ത് ഇന്ന് രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭീകരവാദമാണെന്നും അതിനെതിരേ ഒന്നിച്ച് പോരാടണമെന്നും 14-മത് ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യങ്ങള്‍ നേരിടുന്ന സുരക്ഷാ ഭീഷണിയില്‍ പ്രധാനപ്പെട്ടത് തീവ്രവാദമാണ്. സുസ്ഥിരതയും സമാധാനവും മേഖലയിലുടെ അഭിവൃദ്ധിയുമാണ് ലക്ഷ്യമിടേണ്ടതെന്നും ആസിയാന്‍ രാജ്യങ്ങളോടായി മോദി ആവശ്യപ്പെട്ടു. 

ആസിയാന്‍ രാജ്യങ്ങളുടെ ഒത്തൊരുമയിലൂടെ സാമ്പത്തിക ഉന്നമനവും വികസനവും സാധ്യമാകും. തീവ്രവാദ ഇറക്കുമതിയും വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളുമാണ് നമ്മുടെ സമൂഹം ഇപ്പോള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍. ഭീകരവാദം തുടച്ചുമാറ്റുക എന്ന പൊതുവായ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നീങ്ങാനുള്ളതാകട്ടെ വരുംവര്‍ഷങ്ങളെന്നും മോദി ആസിയാന്‍ നേതാക്കളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. 

ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപുര്‍, ബ്രൂണെ, കംബോഡിയ, ലാവോസ്, മ്യാന്‍മാര്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നീ രാഷ്ട്രത്തലവന്മാരാണ് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.