ചെന്നൈ: ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്‍റെ വീട്ടില്‍ വ്യാജ ഇന്‍കം ടാക്സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പിന് ശ്രമം. ദീപയുടെ ടി നഗറിലെ വീട്ടിലെത്തിയ ഇയാള്‍ സംശയം തോന്നിയതോടെ മതില്‍ ചാടി രക്ഷപ്പെട്ടു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡും അറസ്റ്റ് വാറന്‍റും സഹിതമായിരുന്നു കക്ഷിയെത്തിയത്. ദീപയുടെ ഭര്‍ത്താവും അഭിഭാഷകനും വീട്ടിലുള്ള സമയത്തായിരുന്നു ഇയാളെത്തിയത്. സംശയം തോന്നിയതോടെ ദീപ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് കള്ളത്തരം വെളിച്ചത്തുവന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനിടെ ഇയാള്‍ ഓടി മതില്‍ ചാടി രക്ഷപ്പെട്ടു. 

ഇന്‍കം ടാക്സ് റെയ്ഡിനായി ഒറ്റയ്ക്കെത്തിയതാണ് സംശയം തോന്നാന്‍ കാരണമെന്ന് ദീപ യുടെ ഭര്‍ത്താവ് പറഞ്ഞു. മിതേഷ് കുമാര്‍ എന്നാണ് ഐഡി കാര്‍ഡിലുള്ള പേരെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പുകാരനെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുകയാണ് പൊലീസ്. 

അതേസമയം സംഭവത്തില്‍ ദീപയ്ക്കും ഭര്‍ത്താവ് മധവനും തന്നെ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും വീട്ടിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.