കൊല്ലം: കൊല്ലത്തെ കുളത്തുപുഴയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി. കുടുംബത്തിന്‍റെ ദുര്‍നടപ്പാരോപിച്ചാണ് നാട്ടുകാര്‍ ഇവരെ നാടുകടത്തിയത്. കൊല്ലത്തെ അഞ്ചല്‍ ഏരൂരിലാണ് കുടുംബം താമസിച്ചിരുന്നത്. നാട്ടുകാരുടെ വലിയ എതിര്‍പ്പിനെ തുടര്‍ന്നാണ് അടുത്ത ജില്ലയിലെ ബന്ധുവിന്‍റെ വീട്ടിലേക്ക് കുടുംബത്തെ മാറ്റിയതെന്നാണ് പൊലീസ് പറയുന്നത്.

സെപ്റ്റംബര്‍ 27 നാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് പറ‍ഞ്ഞാണ് പ്രതി കുട്ടിയെ കുളത്തുര്‍പ്പുഴയില്‍ കൊണ്ടുപോയത്. കുട്ടി കൊല്ലപ്പെട്ട അന്നു തന്നെ കുടുംബത്തിനെതിരെ നാട്ടുകാരുടെ പ്രതിക്ഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ വലിയ രീതിയിലുള്ള അസഭ്യ വര്‍ഷംവും നാട്ടുകാര്‍ നടത്തിയിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടില്‍ മൃതദേഹം സംസ്ക്കരിക്കാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബന്ധുവിന്‍റെ വീട്ടിലാണ് സംസ്ക്കരിച്ചത്. കുടുംബത്തെ സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് വേണ്ട നപടികള്‍ എടുത്തില്ല എന്ന ആരോപണവും ഉണ്ട്.