ജര്‍മ്മനി ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്തിയ മത്സരത്തിലെസ്വീഡന് അനുകൂലമായ ഫൗള്‍ റഫറി വിളിക്കാതിരുന്നതും വാര്‍ വേണ്ടെന്ന് വച്ചതും വിവാദമാകുന്നു

സോച്ചി: ജര്‍മ്മനി ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്തിയ മത്സരത്തിലെസ്വീഡന് അനുകൂലമായ ഫൗള്‍ റഫറി വിളിക്കാതിരുന്നതും വാര്‍ വേണ്ടെന്ന് വച്ചതും വിവാദമാകുന്നു. കളിയുടെ 14-മത്തെ മിനിറ്റില്‍ ജര്‍മന്‍ ബോക്‌സിലേക്ക് ഒറ്റയ്ക്കു പന്തുമായി കുതിച്ചെത്തിയ സ്വീഡന്‍ സ്‌ട്രൈക്കര്‍ മാര്‍ക്കസ് ബെര്‍ഗിനെ ഡിഫന്‍ഡര്‍ ജെറോം ബോട്ടെങ് പിന്നില്‍നിന്നു വീഴ്ത്തുകയായിരുന്നു. 

എന്നാല്‍ പോളണ്ടുകാരനായ റഫറി സൈമണ്‍ മാര്‍സിനിയാക് ഫൗള്‍ വിളിക്കുകയോ വാര്‍ ചെക്കിംഗിന് മുതിരുകയോ ചെയ്തില്ല. ഇതാണ് വിവാദമായിരിക്കുന്നത്. ഫൗളിനായി സ്വീഡന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും റഫറി ഫൗള്‍ വിളിക്കുകയോ സംഭവത്തിന്‍റെ നിജസ്ഥിതി വീഡിയോ പരിശോധനയിലൂടെ പോലും മനസിലാക്കാന്‍ ശ്രമിച്ചില്ല. സംഭവ സമയത്ത് റഫറി ഏറെ പിന്നിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. 

എന്നിട്ടും വാര്‍ പരിശോധനയ്ക്ക് റഫറി മുതിരാത്തതാണ് ഫുട്‌ബോള്‍ പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. റഫറിയുടെ തീരുമാനം അന്തിമമാണെങ്കിലും ബോക്‌സില്‍ ഫൗളുണ്ടായ സാഹചര്യത്തില്‍ വാര്‍ സഹായം റഫറി തേടേണ്ടതായിരുന്നു എന്നാണ് ഫുട്‌ബോള്‍ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. ആ ഫൗള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അത് പെനാള്‍ട്ടിയാകും എന്നാണ് ഫുട്ബോള്‍ വിദഗ്ധര്‍ പറയുന്നത്.