സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന അജിത്ത് ഒന്നരവര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചപ്പോഴാണ് പഠനം നിര്‍ത്തിയത്. കര്‍ഷകനായിരുന്നു അച്ഛന്‍ കോലാഞ്ചി മരിച്ചപ്പോള്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാപദ്ധതി വഴി കുടുംബത്തിന് 12,500 രൂപയുടെ ചെക്ക് കിട്ടി. പട്ടിണി കാരണം നാടുവിട്ട അമ്മയുടെ പേരിലായിരുന്നു ചെക്ക്. ചെക്ക് വാങ്ങാനായി തിരികെ വരാന്‍ അമ്മയ്‌ക്ക് നിവൃത്തിയില്ല. മകനെന്ന നിലയില്‍ ചെക്ക് കിട്ടാന്‍ അജിത്ത് പഞ്ചായത്തോഫീസില്‍ ചെന്നു. അമ്മയുടെ പേരിലെ ചെക്ക് തന്റെ പേരിലേക്ക് മാറ്റാന്‍ 3000 രൂപ കൈക്കൂലിയാണ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്.

ഉദ്യോഗസ്ഥന്‍ ചോദിച്ച 300 രൂപ കൈക്കൂലി കൊടുക്കാന്‍ അജിത്ത് ഒരു മാസമായി തെരുവില്‍ ഭിക്ഷയെടുക്കുന്നു. ഭിക്ഷ യാചിക്കുന്നതിന് കാരണമെഴുതിയ ഫ്ലക്‌സും ചുമന്നാണ് അജിത്ത് തെരുവുകളിലും ബസ്സുകളിലും റെയില്‍വേസ്റ്റേഷനുകളിലും അലയുന്നത്. അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് കടം വാങ്ങിയ 15,000 രൂപയുടെ കടമുണ്ട് അജിത്തിന്. അതും വീട്ടണം. എന്നാല്‍ തെറ്റായ ആരോപണമുന്നയിച്ചതിന് അജിത്തിനെതിരെ നിയമനടപടി സ്വീകരിയ്‌ക്കുമെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്. ഒഡിഷയിലെ ദനാ മാഞ്ചിയ്‌ക്കും ഇങ്ങ് തമിഴ്നാട്ടിലെ അജിത്തിനും പണമില്ലെങ്കില്‍ നീതിയില്ലെന്ന് തെളിയിയ്‌ക്കുകയാണ് ഈ സംഭവവും.