കര്‍ഷക സമരം എട്ടാം ദിനത്തിലേക്ക്; ഉത്തരേന്ത്യയിലെ ഗ്രാമച്ചന്തകൾ നിശ്ചലമായി
- കര്‍ഷകര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കും
ദില്ലി: എട്ടാം ദിവസവും തുടരുന്ന കർഷകസമരത്തിൽ ഉത്തരേന്ത്യയിലെ ഗ്രാമച്ചന്തകൾ നിശ്ചലമായി. നഗരപ്രദേശത്തെ ചന്തകളിലേക്ക് പച്ചക്കറിയുടെ വരവ് കുറഞ്ഞു. കര്‍ഷക സംഘടനകള്‍ സംയുക്തമായി ഇന്ന് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. രാജ്യത്ത് മികച്ച കച്ചവടം നടന്നിരുന്ന ചന്തകളില്‍ ഒന്നാണ് ഹരിയാനയിലെ പിപ്ലി മണ്ഡി. എന്നാല്‍ കര്‍ഷക സമരം ശക്തമായതോടെ ചന്തകളെല്ലാം വിജനമാണ്.
ഗ്രാമീണമേഖലകളിലെ ചന്തകളുടെ എല്ലാം സ്ഥിതി ഇത് തന്നെയാണ്. കര്‍ഷകര്‍ വിളവെടുപ്പ് നിര്‍ത്തിയതോടെ ചന്തകളിലേക്ക് ഉത്പന്നങ്ങള്‍ എത്താതായി. കച്ചവടകാര്‍ക്ക് പുറമേ ചന്തകളിലെ ചുമട്ട് തൊഴിലാളികള്‍ക്കും പണിയില്ലാതായി. സമരം ശക്തമായതോടെ ട്രാക്ക്ടര്‍ ട്രക്ക് ഡ്രൈവരും മറ്റു ജോലികള്‍ തേടുകയാണ്.
കര്‍ഷകസമരത്തിന് മുമ്പേ ചന്തകളില്‍ എത്തിയ ഉത്പന്നങ്ങള്‍ ഗ്രാമീണമേഖലകളിലെ ചന്തകളില്‍ കെട്ടികിടക്കുകയാണ്. നഗരപ്രദേശങ്ങളിലേക്കുള്ള പച്ചക്കറിയുടേയും പഴത്തിന്‍റേയും പാലിന്‍റേയും വരവ് മുപ്പത് ശതമാനം കുറഞ്ഞു. ഹരിയാനയില്‍ വ്യാപാര സംഘടനാ നേതാക്കള്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും വിളവെടുപ്പ് നടത്തില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.