ലിവര്‍പൂള്‍ സിറ്റി മേയറുടെ വെളിപ്പെടുത്തല്‍

ലിവര്‍പൂള്‍: ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ ഇസ്ലാമോഫോബിയ തുടച്ചുമാറ്റാന്‍ സഹായിക്കുന്നതായി സിറ്റി മേയര്‍ സ്റ്റീവ് റോത്തറാം‍. മൈതാനത്തിന് പുറത്ത് നാം കാണുന്നതിനേക്കാള്‍ മഹത്തരമാണ് സലായുടെ നടപടികളെന്നും മേയര്‍ പറയുന്നു. ലോകത്ത് കൂടുതല്‍ സ്വാധീനശക്തിയുള്ള ഇസ്ലാം മതവിശ്വാസിയായ കായികതാരങ്ങളിലൊരാളാണ് സലാ. 

'സലാ ലിവര്‍പൂളില്‍ എത്തുന്നതിന് മുന്‍പ് രാജ്യത്ത് മുസ്ലീം പള്ളികള്‍ക്കെതിരായ ആക്രമണങ്ങളില്‍ മൂന്നാം സ്ഥാനത്തായിരുന്നു ലിവര്‍പൂള്‍. എന്നാല്‍ ഇസ്ലാമോഫോബിയ കുറയ്ക്കാന്‍ ഒരാള്‍ക്ക് കഴിയുന്നെങ്കില്‍ അത് വലിയ നേട്ടമാണ്. 80കളില്‍ ജോണ്‍ ബേണ്‍സ് കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി ചെയ്തതെന്താണോ അതാണ് സലായിപ്പോള്‍ ഇസ്ലാം സഹോദരങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത്'- ബിബിസി റേഡിയോയോട് സ്റ്റീവ് റോത്തറാം പറഞ്ഞു.

കളിക്കളത്തില്‍ മാത്രമല്ല, മൈതാനത്തിന് പുറത്തും സലാ ആരാധകര്‍ക്ക് പ്രിയങ്കരനാണ്. ഈ സീസണില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനായി 51 മത്സരങ്ങളില്‍ 44 ഗോളടിച്ചതാണ് സലായെ കൂടുതല്‍ ജനപ്രീയനാക്കിയത്. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ സലായുടെ കാലുകള്‍ മായാജാലം കാട്ടുമെന്ന പ്രതീക്ഷയിലെത്തിയ ഈജിപ്ത് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു.