ബെല്‍ജിയത്തിന്‍റെ ജയം 5-2ന്

മോസ്‌കോ: ലോകകപ്പില്‍ ടുണീഷ്യക്കെതിരെ വല നിറച്ച് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍. ലുക്കാക്കുവിന്‍റെയും ഹസാര്‍ഡിന്‍ററെയും ഇരട്ട ഗോള്‍ കണ്ട മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബെല്‍ജിയം തകര്‍പ്പന്‍ ജയം നേടിയത്. ടുണീഷ്യക്കായി ബ്രോണ്‍, ഖാസ്രി എന്നിവര്‍ ആശ്വാസ ഗോളുകള്‍ മടക്കി. 

ആദ്യ പകുതി
മത്സരത്തിന് കിക്കോഫായി ആറാം മിനുറ്റില്‍ തന്നെ ബെല്‍ജിയം മുന്നിലെത്തി. അഞ്ചാം മിനുറ്റില്‍ മാര്‍ട്ടെന്‍സിനെ ബോക്സില്‍ ടുണീഷ്യന്‍ പ്രതിരോധതാരം ബെന്‍ യൂസഫ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഹസാര്‍ഡ് അനായാസം വലയിലെത്തിച്ചു. ടുണീഷ്യയുടെ ഞെട്ടല്‍ മാറുംമുന്‍പ് 16-ാം മിനുറ്റില്‍ ലുക്കാക്കുവിന്‍റെ അടുത്ത പ്രഹരം. മെര്‍ട്ടന്‍സിന്‍റെ പാസില്‍ ലുക്കാക്കുവിന്‍റെ മിന്നല്‍വേഗവും ഫിനിഷിംഗും കളംനിറഞ്ഞപ്പോള്‍ ബെല്‍ജിയം രണ്ട് ഗോളിന് മുന്നില്‍.

എന്നാല്‍ രണ്ട് മിനുറ്റിന്‍റെ ഇടവേളയില്‍ ബെല്‍ജിയത്തെ വിറപ്പിച്ച് ടുണീഷ്യ ശക്തമായ മറുപടി നല്‍കി. ഖാസ്രിയെടുത്ത ഫ്രീകിക്കില്‍ നിന്ന് ബ്രോണ്‍ ഗോളിക്ക് കൈപ്പാടകലെയിലൂടെ വലയില്‍. എന്നാല്‍ 45 മിനുറ്റ് പൂര്‍ത്തിയായി 2-1ന് മത്സരം ഇടവേളയ്ക്ക് പിരിയും എന്ന് കരുതവെ ഇഞ്ചുറി ടൈമില്‍ ലുക്കാക്കുവിലൂടെ ബെല്‍ജിയം മൂന്നാം ഗോള്‍ നേടി. മ്യൂനിയറുടെ പാസില്‍ പന്ത് ചൂണ്ടിയെടുത്ത് ലുക്കാക്കു കുതിച്ചപ്പോള്‍ ബെല്‍ജിയം 3-1ന്‍റെ ലീഡുമായി ഇടവേളയ്ക്ക്. 

രണ്ടാം പകുതി

ആദ്യ പകുതിയിലെ ആക്രമണം രണ്ടാം പകുതിയിലും മൈതാനത്ത് ബെല്‍ജിയം തുടര്‍ന്നു. 51-ാം മിനുറ്റില്‍ തന്നെ ബെല്‍ജിയം ലീഡുയര്‍ത്തി. മത്സരത്തില്‍ ഹസാര്‍ഡിന്‍റെ രണ്ടാം ഗോള്‍ പിറന്നപ്പോള്‍ ബെല്‍ജിയം 4-1ന് മുന്നിലെത്തി. ഇരട്ടഗോള്‍ നേടിയ ഹസാര്‍ഡിനെ പിന്‍വലിച്ച് 68-ാം മിനുറ്റില്‍ തുംഗയെ ബെല്‍ജിയമിറക്കി. പ്രതീക്ഷ തെറ്റിക്കാതെ തുംഗ ആക്രണത്തില്‍ മികവ് കാട്ടിയതോടെ ബെല്‍ജിയം മിന്നലാക്രമണങ്ങള്‍ തുടര്‍ന്നു. 

ബെല്‍ജിയത്തിന്‍റെ കുതിപ്പിന് ബ്രേക്കിടാന്‍ അവിടെയും ടുണീഷ്യയ്ക്ക് കഴിഞ്ഞില്ല. പക്ഷേ നിര്‍ഭാഗ്യവും ഗോള്‍കീപ്പര്‍ ബെന്‍ മുസ്തഫയുടെ തകര്‍പ്പന്‍ സേവുകളും ബെല്‍ജിയത്തിന് വിലങ്ങുതടിയായി. എന്നാല്‍ 90-ാം മിനുറ്റില്‍ അഞ്ചാം വെടിപൊട്ടിച്ച് ബെല്‍ജിയം വിജയം ആഘോഷമാക്കി. യൂറിയുടെ പാസില്‍ നിന്ന് ഹസാര്‍ഡിന് പകരക്കാരനായി ഇറങ്ങിയ തുംഗയുടെ വക ഉഗ്രന്‍ ഗോള്‍. ഇഞ്ചുറി ടൈമില്‍ ഖാസ്രിയിലൂടെ ടുണീഷ്യ നാണക്കേട് കുറച്ചുവെന്ന് പറയാം.