ബെല്‍ജിയത്തിന് തിരിച്ചടിയായി പരിക്ക്

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ടുണീഷ്യയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തകര്‍ത്തിന് പിന്നാലെ ബെല്‍ജിയത്തിന് തിരിച്ചടി. ടുണീഷ്യക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് 59-ാം മിനുറ്റില്‍ കളംവിട്ട സ്‌ട്രൈക്കര്‍ ലുക്കാക്കു ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തില്‍ കളിച്ചേക്കില്ലെന്ന് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് സൂചന നല്‍കി. മത്സരത്തിലെ രണ്ടടക്കം ലോകകപ്പില്‍ ഇതിനകം നാല് ഗോള്‍ നേടിയ താരമാണ് ലുക്കാക്കു.

അതേസമയം മികച്ച ഫോമിലുള്ള ഹസാര്‍ഡിനും മെര്‍ട്ടന്‍സിനും പരിക്കേറ്റിട്ടുണ്ടെന്നും പരിശീലകന്‍ പറഞ്ഞു. പരിക്കേറ്റ ഹസാര്‍ഡിനെയും മത്സരത്തിനിടെ പരിശീലകന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. മത്സരത്തില്‍ ഹസാര്‍ഡും ഇരട്ട ഗോളുകള്‍ നേടിയിരുന്നു. ഇന്നത്തെ വിജയത്തോടെ നോക്കൗട്ട് ഉറപ്പിച്ചതിനാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിര്‍ണായക മാറ്റങ്ങളുമായാവും ബെല്‍ജിയം ഇറങ്ങുകയെന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് വ്യക്തമാക്കിയിട്ടുണ്ട്.