മൊബൈല്‍ ഫോണ്‍ കണക്ഷന്‍ റദ്ദ് ചെയ്യാതിരിക്കാന്‍ വിരലടയാളം നല്‍കുന്നതിനുവേണ്ടി നല്‍കിയ സമയ പരിധി ജൂലായ് 20 നു അവാസാനിക്കുമെന്നാണ് സൗദി ടെലികോം അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഇതുവരെ വിരലടയാളം നല്‍കാത്ത മുഴുവന്‍ ആളുകളും അടുത്തുള്ള സര്‍വീസ് സെന്ററുകളില്‍ ചെന്ന് ഈ സമയപരിധിക്കകം വിവരങ്ങള്‍ നല്‍കിയിരിക്കണമെന്നും ടെലികോം അതോറിറ്റി അറിയിച്ചു. വിരലടയാളം നല്‍കാത്തവരുടെ കണക്ഷനുകള്‍ റദ്ദു ചെയ്യും.
പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് കണക്ഷനുകള്‍ക്ക് നിയമം ഒരുപോലെ ബാധകമാണ്. കഴിഞ്ഞ ജനുവരി 21നാണ് മൊബൈല്‍ ഫോൺ കണക്ഷന്‍ ലഭിക്കുന്നതിന് വിരലടയാളം നിര്‍ബന്ധമാക്കിയത്. നിലവില്‍ മൊബൈല്‍ ഫോൺ കണക്ഷന്‍ എടുത്തവരും തങ്ങളുടെ കണക്ഷന്‍ റദ്ദ് ചെയ്യാതിരിക്കാന്‍ വിരലടയാളം നല്‍കിയിരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 17 വരെയായിരുന്നു ഇതിന് സമയപരിധി നല്‍കിയിരുന്നതെങ്കിലും പിന്നീട് നീട്ടി നല്‍കുകയായിരുന്നു.
