സബ് സ്റ്റേഷനില്‍ വെള്ളം കയറി  വൈദ്യുതി വിതരണം നിര്‍ത്തിവച്ചു

വയനാട്: ശക്തമായ മഴ തുടരുന്ന ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വൈത്തിരി താലൂക്കില്‍ മാത്രം അഞ്ച് ദുരിതാശ്വാസക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ ക്യാമ്പുകളിലായി 353 ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കാവുമന്ദം വില്ലേജ്, വേങ്ങപ്പള്ളി വില്ലേജ് എന്നിവിടങ്ങളില്‍ ഓരോ ക്യാമ്പ് വീതവും കോട്ടത്തറ വി്‌ല്ലേജില്‍ മൂന്നും ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.

വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പടിഞ്ഞാറത്തറ കാവുംമന്ദത്തെ രണ്ട് കോളനികളില്‍ നിന്നായി 43 പേരെ മാറ്റിപാര്‍പ്പിച്ചു. കമ്പളക്കാട് പരിധിയിലെ പാലവയല്‍ കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 150 ഓളം പേരെ കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മൈലാടി വൈശ്യന്‍ കോളനിയില്‍ നിന്ന് 80 ഓളം ആളുകളെ കോട്ടത്തറ ജി.എച്ച്.എസിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കല്‍പ്പറ്റക്കടുത്ത മാണിയങ്കോട്ടെ, നെടുനിലം, ഓടമ്പം കോളനികളും വെള്ളത്തിനടിയിലാണ്.

മാനന്തവാടി കരിന്തിരിക്കടവ്, കമ്മന റോഡില്‍ വെള്ളം കയറി ഇതു വഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തില്‍ ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും ജാഗ്രത പുലര്‍ത്താനും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കല്‍പ്പറ്റ മണിയങ്കോട് 33 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു. സബ് സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി വൈദ്യുതി വിതരണം നിര്‍ത്തിയത്. സബ്‌സ്‌റ്റേഷനില്‍ അകപ്പെട്ട ജീവനക്കാരായ ജോബിന്‍, ആനന്ദ് റിയാസ് എന്നിവരെ കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.