വീണ്ടും ഭക്ഷ്യവിഷബാധ ജിവി രാജ സ്പോര്‍ട്സ് ഹോസ്റ്റലില്‍ സംഭവം മറച്ചുവയ്ക്കാൻ ശ്രമമെന്ന് പരാതി കൃത്യമായ ചികില്‍സ നല്‍കിയില്ലെന്ന് കുട്ടികൾ 

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജിവി രാജ സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ അവശരായിട്ടും ചികില്‍സ നല്‍കിയില്ലെന്ന് പരാതി. സംഭവം പുറത്തറിയാതിരിക്കാൻ അവശരായ കുട്ടികളെ നിര്‍ബന്ധിച്ച് പ്രാക്ടീസിന് ഇറക്കിയെന്നും കുട്ടികള്‍ പറയുന്നു. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ ഇന്നലെ തന്നെ ആശുപത്രയിലെത്തിച്ചിരുന്നെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷ ബാധ ഉണ്ടായത്. ഛർദിച്ച് അവശരായ കുട്ടികൾക്ക് പരിചരണം ഉറപ്പാക്കിയില്ലെന്നാണ് പരാതി. കുട്ടികളുടെ ആരോഗ്യ നില മോശമായിട്ടും വിദഗ്ധ ചികില്‍സ തേടുകയോ രക്ഷകർക്കാക്കളെ വിവരമറിയിക്കുകയോ ചെയ്തില്ല.

ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള വിവരം പുറത്തായി മണിക്കൂറുകള്‍ക്കുള്ളില്‍ ഛർദി തുടരുന്ന കുട്ടികളെ അധികൃതര്‍ ആശുപത്രിയിലെത്തിച്ചു. 30 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് , അതേസമയം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ ഇന്നലെ രാത്രിയോടെ തന്നെ പേരൂര്‍ക്കട ജില്ല ആശുപത്രിയിലെത്തിച്ചെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഇന്ന് രാവിലെ ഒരു മെ‍‍ഡിക്കൽ സംഘം ഹോസ്റ്റലിലെത്തി പരിശോധനകളും നടത്തിയെന്നും സ്കൂൾ അധികൃതര്‍ പറയുന്നു.