ലക്ഷക്കണക്കിന് വരുന്ന മലയാളികളുടെ ആയുസിന്‍റെ സമ്പാദ്യമടക്കം കവര്‍ന്നെടുത്ത മഹാ പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി കേരളം ആവശ്യപ്പെട്ടത് 2000 കോടിയായിരുന്നു. എന്നാല്‍ കേന്ദ്രം അഞ്ഞൂറ് കോടി രൂപയാണ് അനുവദിച്ചത്. 

തിരുവനന്തപുരം: ലക്ഷക്കണക്കിന് വരുന്ന മലയാളികളുടെ ആയുസിന്‍റെ സമ്പാദ്യമടക്കം കവര്‍ന്നെടുത്ത മഹാ പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി കേരളം ആവശ്യപ്പെട്ടത് 2000 കോടിയായിരുന്നു. എന്നാല്‍ കേന്ദ്രം അഞ്ഞൂറ് കോടി രൂപയാണ് അനുവദിച്ചത്. 

ഇതിനൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് അനുവദിച്ച നൂറ് കോടിയും ലഭിക്കുമെന്ന് പ്രധാനമന്ത്രി കേരളത്തില്‍ നിന്ന് തിരിച്ചു പോയ ശേഷം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഈ സഹായങ്ങള്‍ക്ക് പുറമെ ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും 12,000 ലിറ്റര്‍ മണ്ണെണ്ണയും കേന്ദ്രവിഹിതമായി അനുവദിച്ചിരുന്നു. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്നും അനുവദിച്ചു. 

കേന്ദ്രം അനുവദിച്ച ഫണ്ട് വളരെ കുറഞ്ഞുപോയെന്നും കേരളത്തിന് കരകയറാന്‍ ഇനിയും വലിയ സാമ്പത്തിക സഹായങ്ങള്‍ ആവശ്യമാണെന്നുമാണ് സംസ്ഥാനം അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്‍റെ സഹായങ്ങള്‍ പര്യാപ്തമല്ലെന്ന് പരക്കെ ആക്ഷേപം ഉയരുന്നതിനിടയില്‍ യുഎഇ നല്‍കിയ 700 കോടി സഹായവും, യുഎന്നിന്‍റെ സഹായവും സ്വീകരിക്കാനാവില്ലെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഇതിനിടയില്‍ കേരളത്തിന് അനുവദിക്കുന്ന തുകയില്‍ നിന്ന് സൈനിക സേവനത്തിന്‍റെ വകയില്‍ സഹായം വെട്ടിക്കുറിക്കുമോ എന്ന ആശങ്കയും ഉയരുകയാണ്. ജമ്മു കശ്മീരിലെ പ്രളയകാലത്തെ അനുഭവം പരിഗണിക്കുമ്പോള്‍ കേരളത്തിനും ഇത്തരത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ബില്ല് എത്തും. 

അന്ന് 15 ലക്ഷത്തോളം പേരെ ബാധിക്കുകയും 300 ഓളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്ത ദുരന്തത്തിന് കേന്ദ്രം 1602 കോടിയാണ് സഹായം അനുവദിച്ചത്. പ്രളയത്തില്‍ അകപ്പെട്ട രണ്ട് ലക്ഷത്തിലധികം പേരെ രക്ഷപ്പെടുത്തിയതും ഭക്ഷണ വിതരണ നടത്തിയതും സൈന്യമായിരുന്നു. ഈ സേവനത്തിന് പ്രതിരോധ മന്ത്രാലയം അഞ്ഞൂറ് കോടി രൂപയാണ് ബില്ലെഴുതിയത്. ഈ തുക ദുരിതാശ്വാസത്തിന് അനുവദിച്ച തുകയില്‍ നിന്ന് കുറയ്ക്കുകയും ചെയ്തു.

ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ പ്രതിരോധ മന്ത്രാലയം നല്‍കിയ ബില്ല് പ്രകാരം അഞ്ഞൂറ് കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ച സഹായധനത്തില്‍ നിന്ന് കുറച്ചതായി രേഖപ്പെടുത്തിയിരുന്നു. ഇത് സാധാരണ നടപടിക്രമമാണെന്നാണ് അന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്. അതേസമയം സേനകളുടെ ചെലവ് വിവരങ്ങള്‍ സാധാരണഗതിയില്‍ സര്‍ക്കാറിന് കൈമാറുമെന്നും ആ തുക ദുരിതാശ്വസത്തിന് അനുവദിച്ച ആകെ തുകയില്‍ നിന്ന് ആഭ്യന്തര മന്ത്രാലയം കുറയ്ക്കുമെന്നും മുതിര്‍ന്ന സൈനികന്‍ പറയുന്നു.

സാധാരണ നടപടിക്രമമാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും അനുവദിച്ച തുച്ഛമായ കേന്ദ്രസഹായത്തില്‍ നിന്ന് സൈനിക സേവനത്തിനുള്ള തുക കൂടി ഈടാക്കിയാല്‍ അത് കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ വലിയ തിരിച്ചടിയാകും. പേമാരിയിലും പ്രളയത്തിലും വീടും സ്ഥലവുമടക്കം സര്‍വതും നശിച്ച ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോഴും ക്യാമ്പുകളിലുള്ളത്. ഇവരെയെല്ലാം പുനരധിവസിക്കുക എന്ന വലിയ ദൗത്യമാണ് കേരളത്തിന് മുന്നിലുള്ളത്.

ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രാലയം അയച്ച കത്ത്