തിരുവനന്തപുരം: ഉരുട്ടികൊലക്കേസില്‍ ഒരു പ്രോസിക്യൂഷന്‍ സാക്ഷികൂടി കൂറുമാറി. ഫോ‍ര്‍ട്ട് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന ജമാലുദ്ദീനാണ് കൂറുമാറിയത്. ഉരുട്ടികൊല ചെയ്യപ്പെട്ട ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നത് കണ്ടില്ലെന്നാണ് ജമാലുദ്ദീന്‍ മൊഴി നല്‍കിയത്. മരണം അറിഞ്ഞ ശേഷമാണ് സ്റ്റേഷനിലെത്തിയതെന്നും തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കി. ഉദയകുമാറിനെ സ്റ്റേഷനില്‍ കൊണ്ടുവന്നതും തുടര്‍ന്നുള്ള സംഭവങ്ങളും അറിഞ്ഞിരുന്നുവെന്നാണ് ആദ്യം നല്‍കിയ മൊഴി. പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ഇതോടെ അഞ്ചു സാക്ഷികളാണ് പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് മാറിയത്.