ഫ്രാന്‍സ് ഡെന്‍മാര്‍ക്ക് മത്സരത്തിന്‍റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍

മോസ്കോ: ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് കഴിഞ്ഞ ഫ്രാന്‍സും ഡെന്മാര്‍ക്കും തമ്മിലുള്ള പോരാട്ടത്തിന്‍റെ ആദ്യപകുതി വിരസം. മുന്നോട്ടുള്ള കുതിപ്പിന് സമനില മാത്രം ആവശ്യമുള്ള ഡെന്‍മാര്‍ക്കും ഒഴുക്കന്‍ മട്ടിലുള്ള കളി പുറത്തെടുത്തതോടെ ഇരു ടീമുകളും ആദ്യപകുതിയില്‍ സമനില പാലിച്ചു. പ്രമുഖര്‍ക്ക് വിശ്രമം നല്‍കിയാണ് ഡെന്‍മാര്‍ക്കിനെതിരെ ഫ്രഞ്ച് പട പോരിനിറങ്ങിയത്.

നായകനും ഗോള്‍കീപ്പറുമായ ലോറിസ്, ഉംറിറ്റി, പോള്‍ പോഗ്ബ, കെയ്‍ലിയന്‍ എംബാപെ എന്നിവരൊന്നുമില്ലാതെയിറങ്ങിയ ഫ്രാന്‍സിനെ മെരുക്കാന്‍ പക്ഷേ ഡെന്മാര്‍ക്കിന് സാധിച്ചില്ല. ബോള്‍ പൊസിഷനില്‍ അടക്കം കൃത്യമായ മുന്‍തൂക്കം സ്വന്തമാക്കിയാണ് ഗ്രീസ്മാനും സംഘവും പൊരുതുന്നത്. കളിയില്‍ ഡെന്‍മാര്‍ക്കിന് മികച്ച ഒരു അവസരം ലഭിക്കുന്നത് 29-ാം മിനിറ്റിലാണ്.

ഡെലാനെയ്‍യുടെ മനോഹരമായ ത്രൂ ബോളിലേക്ക് എറിക്സണ്‍ ഓടിയെത്തിയെങ്കിലും ഫ്രഞ്ച് ഗോള്‍കീപ്പര്‍ മന്ദാന സന്ദര്‍ഭത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചതോടെ അപകടം ഒഴിവായി. ഇതോടെ അല്‍പം ഉണര്‍ന്ന് കളിച്ച ഫ്രാന്‍സ് ആക്രമണത്തിന്‍റെ മൂര്‍ച്ഛ കൂട്ടി. 33-ാം മിനിറ്റില്‍ ഡെംപാലെയുടെ പ്രതിരോധ വിടവിലൂടെയുള്ള ഷോട്ട് പുറത്തേക്ക് പോയതോടെ ഡെന്‍മാര്‍ക്ക് ഒന്ന് ആശ്വസിച്ചു. ഡെംപാലയും ഗ്രീസ്മാനും ജുരൂദും ചേര്‍ന്ന് വീണ്ടും അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.