സഹപാഠികള്‍ക്കൊപ്പം വൃദ്ധസദനം സന്ദര്‍ശിക്കാന്‍ എത്തിയ പെണ്‍കുട്ടി അവിടെ തന്റെ സ്വന്തം മുത്തശ്ശിയെ കണ്ട് കരയുന്നുവെന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ദില്ലി: ദമയന്തി ബെൻ എന്ന മുത്തശ്ശിയെയും ഭക്തി എന്ന ആ കൊച്ചു മകളെയും ആരും മറക്കില്ല. സഹപാഠികള്‍ക്കൊപ്പം വൃദ്ധസദനം സന്ദര്‍ശിക്കാന്‍ എത്തിയ പെണ്‍കുട്ടി അവിടെ തന്റെ സ്വന്തം മുത്തശ്ശിയെ കണ്ട് കരയുന്നുവെന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വൃദ്ധസദനത്തിലെത്തിയ ഭക്തി എന്ന പെൺകുട്ടി അപ്രതീക്ഷിതമായി മുത്തശ്ശി ദമയന്തി ബെന്നിനെ കണ്ടപ്പോള്‍ എന്നു പറഞ്ഞാണ് ചിത്രം വെെറലായത്.
മുത്തശ്ശി ബന്ധുക്കളോടൊപ്പം മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നാണ് വീട്ടുകാരും മറ്റുള്ളവരും ഭക്തിയെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. അന്ന് മുത്തശ്ശിയുടെയും ചെറുമകളുടെയും വൈകാരിക നിമിഷം ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയായിരുന്നു. 2007ൽ കൽപേഷ് എസ് ബച്ചെ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകർത്തിയത്. മുത്തശ്ശിയെ വൃദ്ധസദനത്തില്‍ തള്ളിയതല്ലെന്നാണ് ഇപ്പോൾ വീട്ടുക്കാർ പറയുന്നത്.
ചിത്രത്തിലുള്ളത് മുത്തശ്ശിയും കൊച്ചുമകളും തന്നെയാണ് എന്നാല്‍ കഥ മുഴുവനും സത്യമല്ല. സംഭവത്തിന്റെ സത്യാവസ്ഥ വിവരിക്കാനായി ദമയന്തി ബെന്നും ഭക്തിയും രംഗത്തെത്തുകയും ചെയ്തു. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലൂടെയാണ് പതിനൊന്നു വര്‍ഷത്തിന് ശേഷം ഇരുവരും യഥാര്‍ഥ കഥ മാധ്യമങ്ങളോട് പങ്കുവച്ചത്.
മുത്തശ്ശിയെ വൃദ്ധസദനത്തിലാക്കിയതല്ല മറിച്ച് സ്വയം സ്വീകരിച്ച തീരുമാനമാണെന്നാണ് അഭിമുഖത്തില്‍ പറയുന്നത്. തന്റെ സ്വഭാവം അല്‍പം വൈകാരികമായതുകൊണ്ടാണ് കരഞ്ഞുപോയത്. അല്ലാതെ മറ്റൊരര്‍ത്ഥമില്ലെന്നും ദമയന്തി പറഞ്ഞു. മുത്തശ്ശി എപ്പോഴും കൂടെ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഭക്തി പറഞ്ഞു.
