അറസ്റ്റ് മൗലിക അവകാശ ലംഘനം, കേസ് കെട്ടിച്ചമച്ചത്; ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസ് പ്രത്യേക താല്പര്യത്തോടെ കെട്ടി ചമച്ചതെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസ് പ്രത്യേക താല്പര്യത്തോടെ കെട്ടി ചമച്ചതെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു. നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കല്‍ വിശദമാക്കുന്നു. കന്യാസ്ത്രീ ആദ്യം നൽകിയ പരാതിയിൽ ലൈംഗിക പീഡനം ഇല്ലായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.
തനിക്കെതിരെ മറ്റ് ക്രിമിനൽ കേസുകൾ ഇല്ലെന്നും കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടിത്തിയിട്ടുണ്ടെന്നും ഫ്രങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. കേരളത്തിൽ കാലു കുത്താൻ അനുവദിക്കില്ലെന്നായിരുന്നു ഭിഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിഷപ്പ് ഹൗസ് പിആര്‍ഒ ജൂൺ 21 നു കോട്ടയം എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 23 നു കേസ് രജിസ്റ്റർ ചെയ്തിട്ടും ഉണ്ടെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
വസ്തുത അറിയാത്ത ചില ആളുകളുടെ താല്‍പര്യത്തിനു വേണ്ടിയാണ് തന്നെ അറസ്റ്റ് ചെയ്തത് സമരവും അതിന് കാരണമായെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിൽ ഇരിക്കവേ ആയിരുന്നു അറസ്റ്റ്. ഇത് കോടതിയുടെ അധികാരം ചോദ്യം ചെയ്യുന്നതാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. മൗലിക അവകാശ ലംഘനമായിരുന്നു അറസ്റ്റെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.