മണ്ണൂത്തി-കുതിരാൻ പാത:കരാര്‍കമ്പനിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ജി.സുധാകരൻ
അടുത്ത മാസം 10-നകം തകർന്ന ഭാഗങ്ങളിലെ ടാറിങ് പൂർത്തിയാക്കുമെന്നും ജനുവരിയിൽ രണ്ട് തുരങ്കങ്ങൾ സഞ്ചാരയോഗ്യമാകുമെന്നും മന്ത്രിക്ക് കന്പനി അധികൃതരുടെ ഉറപ്പ്.
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതാ നിർമ്മാണത്തിന് കരാർ എടുത്ത കെ.എം.സി കമ്പനി ഗുരുതരമായ കരാർ ലംഘനം നടത്തിയതായി മന്ത്രി ജി.സുധാകരൻ . നിർമ്മാണത്തിലെ അപാകതകൾ മൂലം മരണങ്ങൾ പതിവായ സാഹചര്യത്തിൽ കമ്പനിക്ക് എതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. അറ്റകുറ്റപണി നടത്താതെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡ് മന്ത്രി സന്ദര്‍ശിച്ചു
കുതിരാനിലെ ഇരട്ടകുഴല്‍ തുരങ്കപാത ഉള്‍പ്പെട്ട മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുളള കാലാവധി പലവട്ടം കരാര്‍ കമ്പനി തെറ്റിച്ചു.മറ്റൊരു കരാര്‍ കമ്പനിയുടെ ഭാഗത്തു നിന്നും ഇത്ര മോശമായ സമീപനം ഉണ്ടായിട്ടില്ല. എന്നാല്‍ കമ്പനിയുടെ കരാർ ലംലനങ്ങൾക്ക് ദേശീയപാത അതോരറ്റി കൂട്ടുനിൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി
റോഡിൻറെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലതായിരിക്കുകയാണ്. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി സ്ഥലത്ത് എത്തിയത്. വിവിധ രാഷ്ട്രീയപാർട്ടികളുടെ സമരപന്തലിലും മന്ത്രിയെത്തി. അടുത്ത മാസം 10-നകം തകർന്ന ഭാഗങ്ങളിലെ ടാറിങ് പൂർത്തിയാക്കുമെന്നും ജനുവരിയിൽ രണ്ട് തുരങ്കങ്ങൾ സഞ്ചാരയോഗ്യമാകുമെന്നും കമ്പനി ഉറപ്പു നൽകിയതായി മന്ത്രി പറഞു. ജി.സുധാകരനൊപ്പം വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, ജില്ലാ കളക്ടർ ടി.വി.അനുപമ, ആലത്തൂർ എംപി പി.കെ.ബിജു എന്നിവരും ഉണ്ടായിരുന്നു.