പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്നും സര്‍ക്കാരിന് അതില്‍ വലിയ പങ്കില്ലെന്നും മന്ത്രി ജി സുധാകരന്‍. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അപകടത്തില്‍ ചാടാതിരിക്കാന്‍ അവനവന് ഉത്തരവാദിത്വമുണ്ടെന്നും ഈ ഉത്തരവാദിത്വം സ്വയം നിര്‍വഹിച്ചില്ലെങ്കില്‍ ആഭ്യന്തരമന്ത്രിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും സുധാകരന്‍ ചോദിച്ചു.

പൊലീസിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുധാകരന്‍റെ വിവാദപ്രസംഗം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിനെ പിന്തുണച്ച് രാവിലെ രംഗത്ത് എത്തിതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസംഗവും.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുളള കേസുകള്‍ വ്യക്തിപരമാണെന്നും അവ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡല്ലെന്നും പൊലീസിന് ഈ സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കേരളീയ സമൂഹം അത്രമേല്‍ കുത്തഴിഞ്ഞ് കിടക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.