ജര്‍മനിയുടെ പുറത്താകലിന്‍റെ കാരണത്തെക്കുറിച്ച് ജര്‍മ്മനിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു കഴി‌ഞ്ഞു ജര്‍മ്മന്‍ ദുര്‍ഗതിക്ക് മുഖ്യ കാരണക്കാര്‍ ജര്‍മനിയുടെ മധ്യനിരക്കാരാണെന്നാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത്

ബര്‍ലിന്‍: ജര്‍മനിയുടെ പുറത്താകലിന്‍റെ കാരണത്തെക്കുറിച്ച് ജര്‍മ്മനിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു കഴി‌ഞ്ഞു. ജര്‍മ്മന്‍ ദുര്‍ഗതിക്ക് മുഖ്യ കാരണക്കാര്‍ ജര്‍മനിയുടെ മധ്യനിരക്കാരാണെന്നാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത്. ടോണി ക്രൂസ് ഒരു പരിധിവരെ മികവിലേക്കുയര്‍ന്നെങ്കിലും ഓസിലിന്‍റെ നിഴല്‍ മാത്രമാണ് കളത്തില്‍ കണ്ടത്. ഇത് ടീമിന്‍റെ കളിയുടെ തന്ത്രങ്ങളെ മൊത്തം പ്രശ്നത്തിലാക്കി. ഇപ്പോള്‍ ഓസിലിനെതിരെ ആരാധകര്‍ക്കിടയില്‍ നിന്നും ഫുട്‌ബോള്‍ നിരീക്ഷകര്‍ക്കിടയില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 

മുന്‍ ജര്‍മന്‍ താരമായ മരിയോ ബാസ്‌ലറാണ് ഓസിലിനെ കടന്നാക്രമിക്കാന്‍ മുന്നിലുള്ളത്. ഞാന്‍ എത്ര തവണ പറഞ്ഞിരിക്കുന്നു ഓവര്‍റേറ്റഡായ കളിക്കാരനാണ് ഓസില്‍. ചത്ത തവളയുടെ ശരീരഭാഷയാണ് അയാള്‍ക്ക് ബാസ്‌ലര്‍ ട്വിറ്ററില്‍ എഴുതി തുറന്നടിച്ചു. മെക്‌സിക്കെയ്‌ക്കെതിരായ മത്സരത്തില്‍ ഓസില്‍ പരാജയമായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ സ്വീഡനെതിരായ മത്സരത്തില്‍ ഓസില്‍ കളിച്ചിരുന്നില്ല. 

എന്നാല്‍ ആ മത്സരത്തില്‍ ജര്‍മനി ജയിക്കുകയും ചെയ്തു. ദക്ഷിണകൊറിയയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കാനിറങ്ങിയ ജര്‍മന്‍ നിരയിലേക്ക് ഓസില്‍ വീണ്ടും മടങ്ങിയെത്തി. എന്നാല്‍ കളിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകളുടെ നാണംകെട്ട തോല്‍വിയും വഴങ്ങി. 

ഇതോടെ 2014 ലെ ജര്‍മനിയുടെ ഭാഗ്യതാരമായിരുന്ന ഓസില്‍ 2018ല്‍ ടീമിന്‍റെ അന്തകനായി മാറിയെന്നാണ് ഉയരുന്ന വിമര്‍ശനം. അതേസമയം പരിശീലകന്‍ ജോഷീം ലോ താരത്തിനെ കടന്നാക്രമിക്കാതെ രംഗത്തെത്തുകയും ചെയ്തു. ഓസില്‍ മാത്രമല്ല. ജര്‍മന്‍ നിരയിലെ പലതാരങ്ങളും ഫോമിലേക്കുയരാത്തത് തിരിച്ചടിയായി എന്നാണ് ലോ പറഞ്ഞത്.