കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതിയുടെ രംഗത്ത്. കണ്ണുര്‍ സ്വദേശിനിയാണ് ചെറുപുഴ മുന്‍ മണ്ഡലം പ്രസിഡന്‍റ് മിഥിലാജ് ടി കെ എന്ന യുവനേതാവിനെതിരെയാണ് യുവതി ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ആ മണ്ഡലത്തിലെ തന്നെ മുന്‍ മണ്ഡലം സെക്രട്ടറിയാണ് പരാതിക്കാരിയായ യുവതി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്നാണ് യുവതി തന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പില്‍ പറയുന്നത്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലത്തിന്‍റെ ഭാരവാഹികളായി ഇരിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്. ഇരുവരും വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്നവരായിട്ടും തങ്ങള്‍ക്കിടയില്‍ ആശയത്തിന്റെ ഐക്യമാണ് ഉണ്ടായിരുന്നെന്ന് യുവതി പറയുന്നു. പക്ഷെ, കപടതയുടെ ഖദറിനെയാണ് താന്‍ സ്‌നേഹിച്ചതെന്ന് പിന്നീട് മനസിലായെന്നും യുവതി പറഞ്ഞു. ചതി മനസിലായപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടു, തുടര്‍ന്ന് മിഥിലാജ് ഒളിവില്‍ പോയി. 

തന്‍റെ പരാതിക്ക് വില തരാതെ പൊലീസും താന്‍ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനവും അവനൊപ്പമായിരുന്നെന്ന് യുവതി ആരോപിക്കുന്നു. കേസില്‍ നിന്ന് പിന്മാറി ബന്ധമൊഴിയാന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും യുവതി പറയുന്നു.

കേസ് നല്‍കിയ ശേഷം മിഥിരാജ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ കാണാന്‍ പോയെന്നും അതിനു ശേഷമാണ് മിഥിരാജ് ഒളിവില്‍ പോയതെന്നും യുവതി ആരോപിക്കുന്നു. പ്രമുഖ അല്ലാത്തിനലാണോ തനിക്ക് നീതി നിഷേധിക്കുന്നതെന്ന് ചോദിക്കുന്ന യുവതി രാഷ്ട്രീയ സ്വാധീനത്തില്‍ അകപ്പെട്ട വ്യവസ്ഥയ്ക്കെതിരെ ശബ്ദമുയര്‍ത്തികൊണ്ടുതന്നെ മുന്നോട്ട് പോകുമെന്നും പറയുന്നു.