ദില്ലി: വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മം നല്‍കിയ മകളുമായി മാതാപിതാക്കളുടെ അരികിലെത്തി. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം അങ്കിള്‍ പുഷ്പേന്ദ്രനാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. ഹരിയാനയിലെ ഗുര്‍ഗോനിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. 
2008 ല്‍ പെണ്‍കുട്ടിക്ക് 10 വയസായ സമയത്ത് ഉത്തര്‍പ്രദേശിലെ ഒരു ബസ് സ്റ്റാന്‍റില്‍ കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്ന് കളഞ്ഞു.

സന്തോഷ് എന്നൊരാളെ അവിടെ നിന്ന് പെണ്‍കുട്ടി പരിചയപ്പെട്ടു. വീട്ടില്‍ തിരിച്ചെത്തിക്കാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സന്തോഷിനൊപ്പം പെണ്‍കുട്ടി പോയി. എന്നാല്‍ എത്തിയത് ആഗ്രയില്‍. ആഗ്രയില്‍ താമസിക്കുന്ന അശോക് തിവാരി എന്നൊരാള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നു സന്തോഷ്.
അയല്‍ക്കാരോടൊക്കെ തന്‍റെ ഭാര്യയാണ് പെണ്‍കുട്ടിയെന്നാണ് അശോക് പറഞ്ഞത്. അശോക് തന്നെ മര്‍ദ്ദിച്ചിരുന്നതായും ലൈംഗികമായി പീഡിപ്പിച്ചതായും പെണ്‍കുട്ടി പറയുന്നു. 

തിവാരിയുടെ കൂടെ 10 വര്‍ഷത്തോളമാണ് നോയിഡയില്‍ പെണ്‍കുട്ടി താമസിച്ചത്.ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതോടെയാണ് പെണ്‍കുട്ടിക്ക് വീട്ടിലെത്താന്‍ കഴിഞ്ഞത്. കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയതിന് പുഷ്പേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷിനും അശോകിനുമായി പൊലീസ് അന്വേഷണം ആരംഭിച്ചു.