ഗോവയിലെ ലൈംഗിക പീഡനം ''സര്‍ക്കാരിന് എല്ലാവരെയും സംരക്ഷിക്കാനാകില്ല'' വിവാദ പ്രസ്താവനയുമായി ബിജെപി വനിതാ നേതാവ്

പനാജി: ഗോവയില്‍ ലൈംഗിക പീഡനവും ആക്രമണങ്ങളും കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം ബിജെപി മന്ത്രിസഭയ്ക്കെതിരെ രംഗത്തെത്തിയിരിക്കെ എല്ലാ പൗരന്മാരെയും സംരക്ഷിക്കാനാകില്ലെന്ന പ്രസ്താവനയുമായി ബിജെപി നേതാവ്. ഗോവയിലെ മഹിളാ മോര്‍ച്ച അധ്യക്ഷ സുലക്ഷണ സാവന്ദ് ആണ് ശനിയാഴ്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി അറിയിച്ചത്. 

മൂന്ന് വിനോദ സഞ്ചാരികള്‍ ബെറ്റല്‍ബാറ്റിം ബീച്ചില്‍ വച്ച് ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതോടെ ദക്ഷിണ ഗോവയിലെ ബീച്ചില്‍ ടൂറിസ്റ്റുകള്‍ക്ക് രാത്രി സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ വ്യക്തികള്‍ക്കും സംരക്ഷണം നല്‍കാനാകില്ല. എന്നാല്‍ പ്രശ്നത്തില്‍ പെട്ടിരിക്കുന്ന ഒരാളുടെ സംരക്ഷണം മറ്റൊരാള്‍ക്ക് ഏറ്റെടുക്കാനാകും. 

അക്രമികള്‍ക്ക് നേരെ നടപടിയെടുക്കുമെന്നതിനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി മുന്നോട്ട് വരാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നുണ്ട്. പെണ്‍കുട്ടികള്‍ തുറന്ന് പറയുന്നതുകൊണ്ടാണ് കൂടുതല്‍ പീഡനങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുന്നതെന്നും സുലക്ഷണ പറഞ്ഞു. ഒറ്റപ്പെട്ട ബീച്ചുകളില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ടൂറിസം വകുപ്പിനോട് വനിതാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുലക്ഷണ വ്യക്തമാക്കി.