കൊച്ചി: ക്വട്ടേഷന്‍ ഗുണ്ടാകേസില്‍ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍. സക്കീര്‍ ഹുസൈന് ജാമ്യം അനുവദിക്കരുതെന്നും പോലീസ് കസ്റ്റഡിയില്‍ വിടണമെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാവിന് എന്തിനാണ് ക്വട്ടേഷന്‍ ബന്ധമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. ഇത്തരം സാമൂഹിക വിരുദ്ധ നിലപാടുകളാണ് രാഷ്ട്രീയ പ്രവര്‍ത്തകരെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതെന്നും പ്രോസിക്യുഷന്‍ വാദിച്ചു. ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റി.

തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കേസുകളില്‍ സക്കീറിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അറസ്റ്റിനു ശ്രമം നടത്തിയെങ്കിലും സക്കീര്‍ ഒളിവില്‍ പോവുകയായിരുന്നു. കൊച്ചിയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസ്.

സക്കീറിനെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. ലെനിന്‍ സെന്‍ററില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റ സാനിധ്യത്തിലാണ് യോഗം.